ആലപ്പുഴ: സിപിഎമ്മിനെതിരേ രൂക്ഷവിമർശനവുമായി ജി.സുധാകരൻ എംഎൽഎ വീണ്ടും രംഗത്ത്. കോഴിക്കോട് സമ്മേളനത്തിൽ തെറ്റ് തിരുത്തുമെന്ന് പറയുന്ന സിപിഎം, പാർട്ടി സെക്രട്ടറിയെ മാറ്റിയാൽ പോരായിരുന്നോയെന്ന് സുധാകരൻ ചോദിച്ചു.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നൽകിയ തിരുത്ത് തലയ്ക്ക് ഒരടി കൊടുത്തിട്ട് അവിടെ ഇരിക്കാൻ പറയുന്നതു പോലെയാണ്. പാർട്ടിയിലുണ്ടായ അധഃപതനത്തിൽ നിന്ന് ഇനിയും നേതൃത്വം എഴുന്നേറ്റിട്ടില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോടൂ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗമെന്താണെന്ന് അറിയാത്തവർ പോലും പൊളിറ്റ് ബ്യൂറോയിലുണ്ട്.
ആദ്യം വർഗമെന്താണെന്ന് പഠിക്കണം. ഒന്നാംക്ലാസും രണ്ടാംക്ലാസുമല്ല അത് വർക്കിംഗ് ക്ലാസാണ്. തെരഞ്ഞെടുപ്പുകളിലെ പരാജയത്തിൽ എം.വി.ഗോവിന്ദൻ മാത്രമാണോ സമാധാനം പറയേണ്ടത്. തന്നെ ചീത്ത പറഞ്ഞാൽ കേന്ദ്ര കമ്മിറ്റിയിലും പിബിയിലും എത്താമെന്ന് വിചാരിക്കുന്ന ചില ആളുകളുണ്ട്. 2020നുശേഷം പിണറായി വിജയൻ തന്നോട് മര്യാദ കാണിച്ചിട്ടില്ല. പാർട്ടിയിൽ പൊളിറ്റിക്കൽ ക്രിമിനലുകൾ വന്നശേഷമാണിത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടിയല്ല പാർട്ടിയിൽ നിന്ന് ഒഴിവായത്. തനിക്ക് ഒരു അച്ഛനേയുള്ളൂ. പല അച്ഛൻമാരുള്ളവരായിരിക്കാം അത്തരം പ്രസ്താവനകൾ നടത്തുന്നത്. ഇത്തരക്കാരെ നയിക്കുന്ന എം.എ. ബേബിക്ക് തന്നെ വിമർശിക്കാൻ എന്ത് അവകാശമാണുള്ളതെന്നും സുധാകരൻ ചോദിച്ചു.
കൊള്ളയും അഴിമതിയും കാട്ടിയതിനാലാണ് റിപ്പോർട്ടർ ടിവി ഓഫീസിൽ റെയഡ് നടത്തിയതെന്നും അവർ അനുഭവിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.