ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരും ചിഹ്നവും മരവിപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ടിഎംസി അവകാശത്തര്‍ക്കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. ഇത് മമത ബാനർജിക്കും വിമത പക്ഷത്തിനും കനത്ത തിരിച്ചടിയാണ്.
ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരും തെരഞ്ഞെടുപ്പ് ചിഹ്നമായ പൂക്കളും പുല്ലും ചിഹ്നവുമാണ് മരവിപ്പിച്ചിരിക്കുന്നത്. ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നിരുന്നു. ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗവും പാര്‍ട്ടി പേരും ചിഹ്നവും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. വിമത ടിഎംസി എംപിമാര്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ടിരുന്നു.
ഇരുവിഭാഗവും പേരും ചിഹ്നവും വേണമെന്ന അവകാശവാദത്തിൽ ഉറച്ചുനിന്നതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. ഇരുവിഭാഗങ്ങളോടും ചിഹ്നം ഉപയോഗിക്കരുതെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പിന് തങ്ങള്‍ക്ക് അനുയോജ്യമായ പേരുകളും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ 'ഫ്രീ സിംബല്‍' ലിസ്റ്റില്‍ നിന്നുള്ള പുതിയ ചിഹ്നങ്ങളും ഇരുവിഭാഗങ്ങള്‍ക്കും തെരഞ്ഞെടുക്കാവുന്നതാണ്.