മിയാമിയിൽ നിന്ന് ടാംപയിലേക്കുള്ള യാത്രയ്ക്കിടെ അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ അരങ്ങേറിയ നാടകീയ സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
വിമാനം പുറപ്പെടുന്നതിന് മുൻപ് ബോർഡിംഗ് പൂർത്തിയായിക്കൊണ്ടിരിക്കെയാണ് തർക്കങ്ങളുടെ തുടക്കം. തന്റെ മൊബൈൽ ഫോണിൽ ഹെഡ്ഫോൺ ഉപയോഗിക്കാതെ ഉച്ചത്തിൽ വീഡിയോകൾ പ്ലേ ചെയ്ത ഒരു യാത്രക്കാരിയാണ് സംഭവത്തിലെ പ്രധാനി.
വിമാനത്തിനുള്ളിലെ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിൽ ശബ്ദമുയർത്തിയതോടെ സഹയാത്രികർക്കും ജീവനക്കാർക്കും ഇത് വലിയ ബുദ്ധിമുട്ടായി മാറി.
ജീവനക്കാർ പലതവണ അഭ്യർഥിച്ചിട്ടും ഹെഡ്ഫോൺ ധരിക്കാനോ ശബ്ദം കുറയ്ക്കാനോ ഇവർ തയ്യാറായില്ല. വിമാനത്തിലെ സുരക്ഷാ നിയമങ്ങൾക്കും യാത്രാ മര്യാദകൾക്കും നിരക്കാത്ത രീതിയിലായിരുന്നു ഇവരുടെ പെരുമാറ്റമെന്ന് ദൃക്സാക്ഷികൾ പറയുന്നു.
തുടർന്ന് ജീവനക്കാർ കർശനമായ നിലപാടെടുക്കുകയും ഇവരോട് വിമാനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ ഇതിനോട് യാത്രക്കാരി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
താൻ വെറും 30 സെക്കൻഡ് മാത്രമാണ് വീഡിയോ പ്ലേ ചെയ്തതെന്നും അമേരിക്ക ഒരു സ്വതന്ത്ര രാജ്യമല്ലേ എന്നും ചോദിച്ചുകൊണ്ട് ഇവർ ജീവനക്കാരോടും പിന്നീട് സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരോടും തർക്കിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.
യാത്രക്കാരി ലഹരി ഉപയോഗിച്ചിരുന്നതായി സഹയാത്രികർ ആരോപിക്കുന്നുണ്ട്. ഒടുവിൽ പോലീസ് ഇടപെട്ടാണ് ഇവരെ വിമാനത്തിൽ നിന്ന് പുറത്തെത്തിച്ചത്.
ഇവർ വിമാനം വിട്ടുപോയപ്പോൾ മറ്റ് യാത്രക്കാർ കൈയടികളോടെയാണ് ആശ്വാസം പ്രകടിപ്പിച്ചത്. വിമാനക്കമ്പനികൾ ഇത്തരം കാര്യങ്ങളിൽ ഇപ്പോൾ അതീവ ജാഗ്രതയാണ് പുലർത്തുന്നത്.
യാത്രക്കാരുടെ സ്വകാര്യതയും സമാധാനവും സംരക്ഷിക്കുന്നതിനായി പല വിദേശ വിമാനക്കമ്പനികളും തങ്ങളുടെ നിയമങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്.
ഹെഡ്ഫോൺ ഇല്ലാതെ ഉച്ചത്തിൽ ഓഡിയോയോ വീഡിയോയോ പ്ലേ ചെയ്യുന്നത് തടയാൻ യുണൈറ്റഡ് എയർലൈൻസ് പോലുള്ള കമ്പനികൾ ഇപ്പോൾ യാത്ര വിലക്ക് വരെ ഏർപ്പെടുത്താൻ അധികാരം നൽകുന്ന പുതിയ കരാറുകൾ നടപ്പിലാക്കി കഴിഞ്ഞു.
വിമാനത്തിനുള്ളിലെ ജീവനക്കാരുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതും മറ്റ് യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്നതും യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്താക്കാൻ മതിയായ കാരണമായി ഇപ്പോൾ എയർലൈനുകൾ കണക്കാക്കുന്നു.