നാസിക്: ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ നാസിക് യൂണിറ്റിൽ ജീവനക്കാർ നേരിട്ട ലൈംഗിക പീഡനത്തെയും മതപരിവർത്തന ശ്രമങ്ങളെയും കുറിച്ചുള്ള ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ഓഫീസിലെ കമ്പ്യൂട്ടർ പാസ്വേഡുകൾ പോലും അശ്ലീല പദങ്ങൾ ഉപയോഗിച്ചാണ് സേവ് ചെയ്തിരുന്നതെന്ന് ഇരയായ യുവതി വെളിപ്പെടുത്തി. വനിതാ കമ്മീഷന് മുൻപാകെ മൊഴി നൽകുന്നതിനിടയിലാണ് പരാതിക്കാരി ഈ വെളിപ്പെടുത്തൽ നടത്തിയത്.
പരിശീലന കാലം മുതൽ തന്നെ പ്രതികളിലൊരാളായ റസാ മേമൻ തന്നെ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് യുവതി പറഞ്ഞു. ഇയാൾ തന്റെ ക്യാബിനിലേക്ക് വിളിച്ച് വരുത്തി അശ്ലീല സംഭാഷണങ്ങൾ നടത്താറുണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു. റസാ മേമൻ യുവതിയുടെ മതവിശ്വാസത്തെയും വികാരങ്ങളെയും ഹീനമായി അപമാനിച്ചു. ഇക്കാര്യം കമ്പനി മാനേജറോട് പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
ഡാനിഷ്, തൗസിഫ് എന്നീ രണ്ട് പ്രതികൾ ചേർന്ന് തന്നെ ഡിജിറ്റലായി പിന്തുടരുകയും തനിക്കെതിരെ മോശം പ്രചാരണങ്ങൾ നടത്തുകയും ചെയ്തതായി യുവതി ആരോപിച്ചു. വിവാഹവാഗ്ദാനം നൽകി ഡാനിഷ് ഷെയ്ഖ് എന്ന ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയോടെയാണ് ഈ സംഭവങ്ങൾ പുറംലോകമറിയുന്നത്. ഡാനിഷ് വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചാണ് യുവതിയുമായി ബന്ധം പുലർത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പുരുഷ ജീവനക്കാരെയും എച്ച്.ആർ ഹെഡ്ഡായ അശ്വിനി ചൈനാനിയെയും പോലീസ് അറസ്റ്റ് ചെയ്തു.