സ്റ്റാംഫോർഡ്: 12-ാമത് സീറോമലങ്കര കത്തോലിക്കാ കുടുംബസംഗമത്തോട് അനുബന്ധിച്ച് സീറോമലങ്കര കത്തോലിക്കാ എപ്പാർക്കിയുടെ പാസ്റ്ററൽ കൗൺസിൽ സമ്മേളിച്ചു.
കണക്റ്റിക്കട്ടിലെ സ്റ്റാംഫോർഡിലുള്ള ഡബിൾ ട്രീ ബൈ ഹിൽട്ടണിൽ നടന്ന യോഗത്തിൽ ബിഷപ് ഫിലിപ്പോസ് മാർ സ്തേഫാനോസ് അധ്യക്ഷത വഹിച്ചു.
പാസ്റ്ററൽ കൗൺസിൽ അംഗങ്ങളെ ഊഷ്മളമായി സ്വാഗതം ചെയ്ത അദ്ദേഹം, കൺവൻഷൻ വൻ വിജയമാക്കാൻ അവർ നൽകിയ അർപ്പണബോധത്തിനും കഠിനാധ്വാനത്തിനും ആത്മാർഥമായ നന്ദി രേഖപ്പെടുത്തി.
കൺവൻഷൻ സംഘടിപ്പിക്കുന്നതിൽ വൈദികരും സന്യസ്തരും അല്മായരും നൽകിയ ഒറ്റക്കെട്ടായ പിന്തുണയ്ക്ക് ബിഷപ് മാർ സ്തേഫാനോസ് തന്റെ പ്രഭാഷണത്തിൽ നന്ദി പറഞ്ഞു.
പ്രാർഥനയുടെയും അർപ്പണബോധത്തിന്റെയും കൂട്ടായ്മയുടെയും ഫലമാണ് സഭയുടെ വളർച്ചയും ചൈതന്യവുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
എപ്പാർക്കി വളർച്ചയുടെ പാതയിൽ തുടരുമ്പോൾ, ഇടവക ജീവിതം ശാക്തീകരിക്കുന്നതിലും വിശ്വാസം വളർത്തുന്നതിലും വടക്കേ അമേരിക്കയിലുടനീളമുള്ള സഭയുടെ ഭാവിക്ക് വഴികാട്ടുന്നതിലും പാസ്റ്ററൽ കൗൺസിലിന് വലിയ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദൈവവിളിയുമായി ബന്ധപ്പെട്ട സന്തോഷകരമായ വാർത്തകളും ബിഷപ് യോഗത്തിൽ പങ്കുവച്ചു.
രണ്ട് സെമിനാരി വിദ്യാർഥികൾ സബ്-ഡീക്കൻ പട്ടം സ്വീകരിക്കാൻ തയാറെടുക്കുന്നതായും കൂടുതൽ യുവാക്കൾ ദൈവവിളി തിരിച്ചറിഞ്ഞ് സെമിനാരി പരിശീലനത്തിലേക്ക് പ്രവേശിക്കുന്നതായും അദ്ദേഹം അറിയിച്ചു.
സഭയ്ക്ക് ലഭിക്കുന്ന ഈ ദൈവവിളികൾ ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹങ്ങളുടെ അടയാളവും സഭയുടെ ശോഭനമായ ഭാവിയുടെ പ്രതീക്ഷ നൽകുന്ന സൂചനയുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
വടക്കേ അമേരിക്കയിലെ സീറോമലങ്കര കത്തോലിക്കാ സഭയുടെ ശ്രദ്ധേയമായ വളർച്ചയെക്കുറിച്ച് കൗൺസിൽ അംഗങ്ങൾ വിലയിരുത്തി.
ഇടവക ശുശ്രൂഷകൾ, യുവജന പങ്കാളിത്തം, കുടുംബജീവിതം, സുവിശേഷവത്കരണം, അജപാലന പ്രവർത്തനങ്ങൾ എന്നിവ തുടർന്നും ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ യോഗത്തിൽ ചർച്ച ചെയ്തു.
12-ാമത് സീറോമലങ്കര കത്തോലിക്കാ കുടുംബസംഗമത്തിന്റെ വിജയത്തിൽ അംഗങ്ങൾ കൃതജ്ഞത രേഖപ്പെടുത്തി.
അമേരിക്കയിലെയും കാനഡയിലെയും മലങ്കര കത്തോലിക്കാ കുടുംബങ്ങൾക്കിടയിൽ വിശ്വാസവും ഐക്യവും കൂട്ടായ്മയും വളർത്തുന്നതിനുള്ള ഒരു സുപ്രധാന വേദിയായി കൺവൻഷൻ മാറിയെന്ന് അവർ അഭിപ്രായപ്പെട്ടു.
സഭയുടെ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിനും സീറോമലങ്കര കത്തോലിക്കാ സമൂഹത്തിന് ഊർജ്ജസ്വലമായ ഭാവി കെട്ടിപ്പടുക്കുന്നതിനും ബിഷപിനും വൈദികർക്കും വിശ്വാസികൾക്കുമൊപ്പം ഒത്തുചേർന്ന് പ്രവർത്തിക്കുമെന്ന അംഗങ്ങളുടെ നവീകരിച്ച പ്രതിജ്ഞയോടെയാണ് യോഗം സമാപിച്ചത്.