National
ലക്നോ: ഉത്തർപ്രദേശിലെ ലക്നോയിൽ ചികിത്സയിലിരുന്ന വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി ഡോക്ടർ പീഡിപ്പിച്ചെന്നു പരാതി. സംഭവുമായി ബന്ധപ്പെട്ട് ലക്നോ തേജസ് ആശുപത്രിയിലെ വിജയ് ഗിരിയെന്ന ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവം വിവാദമായതോടെ ആശുപത്രി പൂട്ടി സീൽചെയ്യാൻ ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ ബ്രജേഷ് പാഠക് ഉത്തരവിട്ടു. മേയ് 18-നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചികിത്സയുടെ ഭാഗമായി മയക്കികിടത്തിയ ശേഷം വിജയ് ഗിരി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു.
കുറ്റാരോപിതനായ ഡോക്ടർക്കെതിരേ കർശനനടപടി സ്വീകരിക്കാൻ ഉത്തരവിട്ടെന്നും ഉപമുഖ്യമന്ത്രി ബ്രജേഷ് പാഠക് പറഞ്ഞു.
National
ലക്നോ: ഉത്തർപ്രദേശിലെ ചന്ദൗലിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയെ വെടിവച്ചു കൊന്നു. ബിഹാർ സ്വദേശിനി ലക്ഷ്മിന ദേവി (55) ആണ് കൊല്ലപ്പെട്ടത്. അമൃത്സർ സ്വദേശി ഗുർപ്രീത് പിടിയിലായി. തിങ്കളാഴ്ച പുലർച്ചെ ആറരയോടെയാണ് സംഭവം.
കാലിന് ഒടിവുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിൽ കഴിയുകയായിരുന്നു ലക്ഷ്മിന. ചികിത്സ തേടിയെത്തിയ രോഗിയെന്ന വ്യാജേനയാണ് ഗുർപ്രീത് ആശുപത്രിൽ പ്രവേശിച്ചത്. മരുന്ന് വാങ്ങിയ ശേഷം വാർഡിലേക്ക് കയറിയ ഇയാൾ ലക്ഷ്മിനയുടെ തലയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ലക്ഷ്മിന സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു.
കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ജോലി അന്വേഷിച്ചാണ് ഇയാൾ ചന്ദൗലിയിൽ എത്തിയതെന്നാണ് പോലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
National
കോഴിക്കോട്: പേരാമ്പ്രയിൽ കരുവണ്ണൂരില്‍ രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലേറ്. ആംബുലൻസിന്റെ ഇടത് വശത്തെ ചില്ലിലാണ് കല്ലുകൾ പതിച്ചത്.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോവുകയായിരുന്നു ആംബുലൻസ്.
രോഗിയെ മെഡിക്കൽ കോളജിൽ എത്തിച്ചതിന് ശേഷം ആംബുലൻസ് ഡ്രൈവർ പേരാമ്പ്ര പൊലീസിൽ പരാതി നൽകി. സംഭവത്തിന്റെ സിസിടിവി പോലീസ് പരിശോധിക്കുകയാണ്. കല്ലെറിഞ്ഞ ആളെ തിരിച്ചറിഞ്ഞിട്ടില്ല.
Kerala
തിരുവനന്തപുരം: ആംബുലൻസിൽനിന്ന് ഇറങ്ങിയോടിയ രോഗിയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾക്ക് പേവിഷബാധയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇഞ്ചക്കൽ ഭാഗത്ത് എത്തിയപ്പോൾ അക്രമാസക്തനായ രോഗി ആംബുലൻസിന്റെ ചില്ലുകൾ തകർത്ത് പുറത്തേക്ക് ഓടുകയായിരുന്നു.
പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. നെയ്യാറ്റിൻകര സ്വദേശിയാണ് മരിച്ചത്.
പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെ 108 ആംബുലൻസിൽ വിവരം അറിയിക്കുകയായിരുന്നു. പുലർച്ചെ നാലരയോടെയാണ് ഇയാളെ നെയ്യാറ്റിൻകരയിൽ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.
Kerala
ഭോപ്പാൽ: രോഗിയുടെ രക്തം ആംബുലൻസിൽ വീണെന്നു പറഞ്ഞ് രോഗിയുടെ ഭാര്യയെകൊണ്ട് നിർബന്ധിച്ച് ആംബുലൻസ് കഴുകിച്ച് ജീവനക്കാർ. മധ്യപ്രദേശിലെ കട്നി ജില്ലയിലാണ് സംഭവം നടന്നത്. 108 ആംബുലൻസിൽ രോഗിയുമായി വന്നപ്പോൾ രക്തം പുരണ്ടെന്ന് പറഞ്ഞാണ് രോഗിയുടെ ഭാര്യയെ കൊണ്ട് വാഹനം വൃത്തിയാക്കിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ വ്യാപക വിമർശനമാണ് ഉയർന്നത്. തുടർന്ന് ആംബുലൻസ് ഡ്രൈവറിനെയും എമർജൻസി ടെക്നീഷനെയും പിരിച്ചുവിട്ടു.
കരേല ഗ്രാമത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ രാഹുൽ ബർമനെ 108 ആംബുലൻസിൽ കൊണ്ടുപോകുമ്പോഴാണ് സംഭവം നടന്നത്. കട്നി ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ രാജ് സിംഗ് താക്കൂർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. സംഭത്തിൽ കുറ്റക്കാരായ ആംബുലൻസ് ജീവനക്കാരെ പിരിച്ചിവിട്ടെന്നും സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് നടപടി സ്വീകരിച്ചതെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ മോറാദാബാദിൽ ആംബുലൻസിലെ ഓക്സിജനും ഇന്ധനവും തീർന്നതിനെ തുടർന്ന് രോഗി മരിച്ചു. അമിതവേഗത്തിൽ വന്ന ട്രാക്ടർ ബൈക്കിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കുൽദീപ് സിംഗ് (38) ആണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ആശുപത്രി അധികൃതർ മറ്റൊരു ആശുപത്രി റഫർ ചെയ്തിരുന്നു. തുടർന്ന് കുൽദീപിന്റെ കുടുംബം അദ്ദേഹത്തെ ഒരു സ്വകാര്യ ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെയാണ് വാഹനത്തിലെ ഓക്സിജൻ സിലണ്ടറിലെ ഓക്സിജൻ തീർന്നത്. ഇതിനിടെ ആംബുലൻസിന്റെ ഇന്ധനവും തീർന്നു. ഇന്ധനം നിറക്കാനായി ഡ്രൈവർ പണം ആവശ്യപ്പെട്ടിരുന്നു. ഏകദേശം അര മണിക്കൂറിന് ശേഷമാണ് ഇയാൾ ഇന്ധനം നിറച്ച് തിരിച്ചെത്തിയത്. അപ്പോഴേയ്ക്കും കുൽദീപ് മരണമടഞ്ഞിരുന്നു.
എന്നാൽ കുൽദീപ് ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ മരണം സംഭവിച്ചിരിന്നുവെന്നും ഇദ്ദേഹത്തെ മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
സംഭവത്തിൽ കേസെടുത്ത പോലീസ് ആംബുലൻസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
National
ദിസ്പൂർ: ആസമിലെ സോണിത്പൂരിൽ രോഗിയുമായി പോയ ആംബുലൻസ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു. തേസ്പൂരിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
രോഗിയും കുടുംബവുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഏഴു പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ തേസ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം നടന്ന ഉടൻ തന്നെ പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷപ്രവർത്തനം നടത്തുകയും ഹൈവേയിൽ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Health
മാർച്ച് 12: ലോക വൃക്ക ദിനം
പ്രായഭേദമന്യേ വൃക്കരോഗങ്ങൾ വർധിച്ചു വരുന്ന കാലഘട്ടമാണിന്ന്. ജീവിതശൈലിയും ഭക്ഷണശീലങ്ങളും ഒരു പരിധിവരെ വൃക്കരോഗങ്ങൾ വർധിക്കുന്നതിനു കാരണമാണ്.
വൃക്കരോഗങ്ങൾ തിരിച്ചറിയാൻ വൈകുന്നത് പലപ്പോഴും ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാറുള്ളതിനാൽ വൃക്കകളുടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്കരണം അത്യന്താപേക്ഷിതമാണ്.
ശരീരത്തിലെ വിഷാംശങ്ങൾ പുറത്താക്കുക, ദ്രാവകസന്തുലിതാവസ്ഥ നിലനിർത്തുക, രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുക തുടങ്ങിയ നിർണായക പ്രവർത്തനങ്ങൾ വൃക്കകളാണ് നിർവഹിക്കുന്നത്.
വൃക്കകളുടെ രോഗം മൂർദ്ധന്യാവസ്ഥയിൽ ആകുന്നതിനു മുമ്പേ തിരിച്ചറിയാൻ സാധിച്ചാൽ വൃക്കകളുടെ സംരക്ഷണവും വേഗത്തിലാക്കാൻ സാധിക്കും. ചൂടുകാലത്ത് വൃക്കകൾക്ക് കൂടുതൽ അധ്വാനം ആവശ്യമായ സമയം കൂടിയാണ്.
കനത്ത ചൂടിൽ വെള്ളം കുറച്ച് കുടിക്കുന്നത് വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കാം. ശരീരത്തിന് ആവശ്യമായ അളവിൽ വെള്ളം കുടിക്കുന്നത് നിർബന്ധമാണ്.
വൃക്കയുടെ ആരോഗ്യനില ലളിതവും ചെലവുകുറഞ്ഞതുമായ പരിശോധനകളിലൂടെ നേരത്തേ മനസ്സിലാക്കാൻ സാധിക്കുന്നതാണ്.
കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുക
രക്തത്തിലെ ക്രിയാറ്റിൻ പരിശോധനയും യൂറിൻ റൂട്ടീൻ പരിശോധനയും വൃക്കയുടെ പ്രവർത്തനം വിലയിരുത്താൻ സഹായിക്കുന്ന പ്രധാന പരിശോധനകളാണ്. ഈ പരിശോധനകൾ ഇടയ്ക്കിടെ നടത്തുന്നത് വൃക്കരോഗങ്ങൾ ആരംഭഘട്ടത്തിൽ തന്നെ കണ്ടെത്താൻ സഹായകരമാണ്.
കുടുംബത്തിൽ പാരമ്പര്യമായി വൃക്കരോഗമുള്ളവർ, പ്രമേഹം, അമിതരക്തസമ്മർദ്ദം പോലുള്ള ജീവിതശൈലി രോഗങ്ങൾ ഉള്ളവർ, ദീർഘകാലം മരുന്നുകൾ കഴിക്കുന്നവർ, മറ്റു രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവർ, അടിക്കടി മൂത്രാശയ അണുബാധ ഉണ്ടാകുന്നവർ, മൂത്രത്തിൽ കല്ല് ഉള്ളവർ തുടങ്ങിയവർക്ക് വൃക്കരോഗം വരാനുള്ള സാധ്യത കൂടുതലാണ്.
ഇത്തരത്തിലുള്ളവർ നിർബന്ധമായും ആറുമാസം കൂടുമ്പോഴെങ്കിലും ക്രിയാറ്റിൻ പരിശോധനയും യൂറിൻ പരിശോധനയും നടത്തണം. പരിശോധനാഫലങ്ങളിൽ സാധാരണ നിലയിൽ നിന്ന് വ്യത്യാസം കാണുന്നുവെങ്കിൽ ഉടൻ തന്നെ വിദഗ്ധ ഡോക്ടറെ സമീപിച്ച് ആവശ്യമായ ചികിത്സ ആരംഭിക്കണം.
വൃക്കരോഗം തുടക്കത്തിൽ തന്നെ കണ്ടെത്താനായാൽ രോഗത്തിന്റെ പുരോഗതി തടയാനും ചികിത്സ ഫലപ്രദമാക്കാനും സാധിക്കും.ആരോഗ്യകരമായ ജീവിതശൈലിയും സമയബന്ധിതമായ പരിശോധനകളും വൃക്കരോഗങ്ങൾ തടയുന്നതിൽ നിർണായകമാണ്. താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
. വൃക്കരോഗത്തിന് പാരമ്പര്യ സാധ്യതയുള്ളവർ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണം
. പുകവലി, മദ്യപാനം, ലഹരി മരുന്നുകളുടെ ഉപയോഗം എന്നിവ ഒഴിവാക്കണം
. കൊഴുപ്പ് കുറവുള്ള ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും പതിവാക്കണം
. അമിതവണ്ണം കുറയ്ക്കാൻ ശ്രദ്ധിക്കണം
. പതിവായ വ്യായാമം ശരീരഭാരം നിയന്ത്രിക്കാനും വൃക്കകളുടെ പ്രവർത്തനം സുഗമമാക്കാനും സാധിക്കും
. അമിതരക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രണത്തിലാക്കണം
. ഡോക്ടറുടെ നിർദേശമില്ലാതെ വേദനസംഹാരികൾ ഉൾപ്പെടെ മരുന്നുകൾ കഴിക്കരുത്
. ഇടയ്ക്കിടെ മൂത്രത്തിൽ കല്ല് വരുന്നവരും മൂത്രത്തിൽ പഴുപ്പ് വരുന്നവരും വൃക്കരോഗ വിദഗ്ധനെ കണ്ട് നിർദേശങ്ങൾ പാലിക്കുക
. അധികമായുള്ള സ്കിൻ കോസ്മറ്റിക്സ് ഉപയോഗം കുറയ്ക്കുക
. ശാസ്ത്രീയടിസ്ഥാനമില്ലാത്ത മരുന്നുകൾ ഒഴിവാക്കുക
. ജിം സപ്ലിമെന്റ്സ് ഉപയോഗിക്കുന്നവർ ഇടയ്ക്ക് ക്രിയാറ്റിൻ ലവൽ പരിശോധന നടത്തുക.
വൃക്കരോഗങ്ങൾ തടയാം; പാലിക്കുക ആറ് നല്ല ശീലങ്ങൾ
. രക്തസമ്മർദം നിയന്ത്രിക്കുക
. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക
. ആവശ്യത്തിനു വെള്ളം കുടിക്കുക
. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക
. ആവശ്യമില്ലാതെ വേദനസംഹാരികൾ കഴിക്കാതിരിക്കുക
. കൃത്യമായ ഇടവേളകളിൽ വൃക്കയുടെ പരിശോധനകൾ നടത്തുക
കൂടുതൽ ശ്രദ്ധിക്കേണ്ടത് ആരൊക്കെ
. 40 വയസിനു മുകളിൽ പ്രായമുള്ളവർ
. പ്രമേഹരോഗമുള്ളവർ
. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ
. കുടുംബത്തിൽ പാരമ്പര്യമായി രോഗമുള്ളവർ
. മൂത്രത്തിൽ കല്ല് ഇടയ്ക്കിടെ വരുന്നവർ.
എപ്പോഴാണ് പരിശോധന വേണ്ടത്
വർഷത്തിൽ ഒരിക്കൽ അല്ലെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരമുള്ള ഇടവേളകളിൽ.
ഡോ. മഞ്ജുള രാമചന്ദ്രൻ
സീനിയർ കൺസൾട്ടന്റ് ആൻഡ് ഹെഡ്, നെഫ്രോളജി വിഭാഗം, മാർ സ്ലീവാ മെഡിസിറ്റി, പാലാ.
Kerala
തൃശൂർ : ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആശുപത്രിയുടെ മൂന്നാംനിലയിലെ സൺഷെയ്ഡിലേക്ക് ഇറങ്ങിയ രോഗി ജനങ്ങളെയും ആശുപത്രി അധികൃതരെയും ഞെട്ടിച്ചു. വെസ്റ്റ്ഫോർട്ട് ആശുപത്രിയിൽ ഇന്നലെ രാത്രി ഒമ്പതരയോടെയാണു സംഭവം.
ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിൽ ചികിത്സയിലായിരുന്നയാൾ മൂന്നാം നിലയുടെ സൺ ഷെയ്ഡിലേക്ക് ഇറങ്ങുകയായിരുന്നു. ഡോക്ടർ സെഡേഷൻ കൊടുത്തിരുന്നതിനാൽ അഗ്നിശമന സേനാംഗങ്ങൾ എത്തുമ്പോൾ ഇയാൾ സൺഷെയ്ഡിൽ അബോധാവസ്ഥയിലായിരുന്നു. വീതികുറഞ്ഞ സൺഷെയ്ഡിൽനിന്ന് എപ്പോൾ വേണമെങ്കിലും താഴേക്കു വീഴുന്നരീതിയിലാണു കിടന്നിരുന്നത്.
സേനാംഗങ്ങൾ കോണിവച്ചു കയറി അടുത്തെത്തിയപ്പോൾ ഇയാൾ ഉണരുകയും പരിഭ്രാന്തനാകുകയും ചെയ്തു. തുടർന്ന് ഇയാളെ അതിസാഹസികമായി കീഴ്പ്പെടുത്തി റെസ്ക്യൂ നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ചു സുരക്ഷിതമായി താഴേക്ക് ഇറക്കുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിൽ ഓഫീസർമാരായ കെ. ശിവദാസൻ, വി.വി.ജിമോദ് വി.വി, സി.ജി. ആദർശ് , സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.ജി. രാജേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരുൺകുമാർ, സന്ദീപ്, സുധൻ, സജീഷ്, പ്രതീഷ്, ഷജിൻ, ഹോം ഗാർഡ് വിജയൻ, മുരളീധരൻ എന്നിവർ പങ്കെടുത്തു. സ്റ്റേഷൻ ഓഫീസർ ബി. വൈശാഖ് നേതൃത്വം നല്കി.
Kerala
പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്ക വീണു. ഓമല്ലൂർ സ്വദേശി എൻ. ഗംഗാധരൻ നായർക്കാണ് പരിക്കേറ്റത്.
ഒപി വിഭാഗത്തിന് മുൻപിലുള്ള പ്ലാവിൽ നിന്നാണ് ചക്ക വീണത്. ചക്ക വീണതോടെ ഗംഗാധരൻ നായർ ബോധരഹിതനായി. തലയിലും രണ്ട് കാൽമുട്ടിലും കൈകളിലും കാൽവിരലുകളിലും പരിക്കേറ്റിട്ടുണ്ട്. ഗംഗാധരൻ നായർ ചികിത്സയിൽ തുടരുകയാണ്.
രോഗിയെ ഉടൻ തന്നെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചു. സിടി സ്കാനിംഗിൽ കുഴപ്പമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആശുപത്രി വളപ്പിലെ അപകടസാധ്യതയുള്ള ശിഖരങ്ങൾ മുറിച്ചുമാറ്റാൻ നടപടി തുടങ്ങിയെന്നും മരങ്ങൾ മുറിച്ചുനീക്കാൻ അനുമതി തേടി സോഷ്യൽ ഫോറസ്ട്രിക്ക് കത്ത് നൽകിയതായും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
Kerala
പത്തനംതിട്ട: കുന്നന്താനം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ തോക്കുമായി എത്തിയ രോഗി പിടിയിൽ. ചികിത്സ വൈകിയാൽ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കുന്നന്താനം സ്വദേശി ലിനു തോമസ് (38) ആണ് പിടിയിലായത്.
എയർഗണുമായി എത്തി ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും നേരെ തോക്കുചൂണ്ടി ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ലാബിൽ എത്തിയശേഷം ഇയാൾ തോക്ക് എടുത്ത് മേശമേൽ വച്ചു. ശേഷം ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി. നഴ്സുമാരുടെ മുറിയിലേക്ക് കടന്നുചെന്ന ഇയാൾ ജീവനക്കാർക്ക് നേരെയും തോക്കുചൂണ്ടി. തോക്ക് അവിടെ ഇരിക്കട്ടെ എന്ന് പറയുകയും ചെയ്തു.
മെഡിക്കൽ പ്രാക്റ്റീസിനായി എത്തിയ വിദ്യാർഥികളും മറ്റ് ജീവനക്കാരും രോഗികളും തോക്ക് കണ്ട് പരിഭ്രാന്തരായി പുറത്തേക്ക് ഓടി. ഇതോടെ ആശുപത്രി പരിസരത്ത് വലിയ തോതിലുള്ള പരിഭ്രാന്തിയാണുണ്ടായത്. മെഡിക്കൽ ഓഫീസർ എത്തിയതോടെ ലിനു വാഹനത്തിൽ കയറി സ്ഥലം വിട്ടു.
ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് കീഴ്വായ്പ്പൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ ഉച്ചയോടെ പ്രതി പിടിയിലായി.
Kerala
തിരുവനന്തപുരം: കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമ വ്യവസ്ഥകൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്.
ഒരു അത്യാഹിതം സംഭവിച്ച് വരുന്ന രോഗിയെ പ്രാഥമിക ചികിത്സ നൽകി അടിയന്തര സാഹചര്യം തരണം ചെയ്യാൻ സഹായിക്കേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. മുൻകൂർ തുകയടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാൽ ചികിത്സ നിഷേധിക്കരുത്. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെങ്കിൽ അതിനുള്ള യാത്രാസൗകര്യമൊരുക്കണം. ചികിത്സാ വിവരങ്ങളും കൈമാറണം. ഡിസ്ചാർജ് ചെയ്താലുടൻ എല്ലാ ചികിത്സാ രേഖകളും പരിശോധനാ റിപ്പോർട്ടുകളും രോഗിക്ക് നൽകണം.
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പൊതുജനങ്ങൾ കാണുന്ന രീതിയിൽ സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം. ആശുപത്രികൾ, ലബോറട്ടറികൾ, ദന്തചികിത്സാകേന്ദ്രങ്ങൾ, ആയുഷ് ആരോഗ്യകേന്ദ്രങ്ങൾ തുടങ്ങി കിടക്കകളോട് കൂടിയതോ അല്ലാത്തതോ ആയ രോഗനിർണ്ണയം അല്ലെങ്കിൽ പരിചരണം നൽകുന്ന സ്ഥാപനങ്ങളെല്ലാം നിയമപ്രകാരം ക്ലിനിക്കൽ സ്ഥാപനങ്ങളാണ്.
എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളിലും ഒരു പരാതി പരിഹാര ഡസ്ക്/ഹെൽപ്പ് ലൈൻ ഉണ്ടാകേണ്ടതും എല്ലാ പരാതികൾക്കും തനതായ ഒരു റഫറൻസ് നമ്പർ നൽകി രജിസ്റ്റർ ചെയ്യേണ്ടതും പരാതി കക്ഷിക്ക് എസ്എംഎസ്, വാട്ട്സ്ആപ്പ് അല്ലെങ്കിൽ പേപ്പർ മുഖേന ഒരു കൈപറ്റ് രസീത് നൽകേണ്ടതുമാണ്.
ലഭിച്ച പരാതി ഏഴു പ്രവൃത്തി ദിനത്തിനുള്ളിൽ പരിഹരിക്കേണ്ടതും അപ്രകാരം പരിഹരിക്കപ്പെടാത്തതും ഗൗരവതരവുമായ പരാതികൾ ജില്ലാ രജിസ്റ്ററിംഗ് അഥോറിറ്റിക്ക്/ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറേണ്ടതുമാണ്.
എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളിലും ഒരു പരാതി രജിസ്റ്റർ ബുക്ക് രൂപത്തിലോ ഇലക്ട്രോണിക് രൂപത്തിലോ സൂക്ഷിക്കേണ്ടതും പരിശോധനയ്ക്ക് വിധേയപ്പെടുത്തേണ്ടതുമാണ്. ലഭിച്ച പരാതികളുടേയും അതിൻമേൽ എടുത്ത നടപടികളുടെയും സംക്ഷിപ്തം കോമ്പീറ്റന്റ് അഥോറിറ്റിക്ക് സമർപ്പിക്കുന്ന പ്രതിമാസ റിപ്പോർട്ടിന്റെ ഭാഗമാക്കേണ്ടതാണ്.
National
മഥുര (ഉത്തർപ്രദേശ്): തന്നെ കടിച്ച ഒന്നരയടി നീളമുള്ള പാന്പിനെ ജാക്കറ്റിലിട്ട് മുപ്പത്തിയൊന്പതുകാരൻ ആശുപത്രിയിൽ ചികിത്സയ്ക്കെത്തി. മഥുര സ്വദേശി ദീപക് ആണ് ഇന്നലെ ഡോക്ടറെ കാണിക്കാനായി പാന്പിനെ ശരീരത്ത് ഒളിപ്പിച്ച് എത്തിയത്.
കടിച്ച പാന്പ് ഏതാണെന്നു ഡോക്ടർ ചോദിക്കുന്നതും ഉടൻതന്നെ ജാക്കറ്റിൽനിന്നു പാന്പിനെ പുറത്തെടുക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ആശുപത്രിയിലെത്തിയവരുടെ ജീവൻ അപകടത്തിലാക്കുന്ന പ്രവൃത്തി അനുവദിക്കാനാവില്ലെന്നും പാന്പുമായി മുറിക്കു പുറത്തിറങ്ങണമെന്ന് ചീഫ് മെഡിക്കൽ ഓഫീസറും ഡോക്ടറും ദീപകിനോട് ആവശ്യപ്പെട്ടു. പിന്നീട് പോലീസിനെ വിളിച്ചുവരുത്തി പാന്പിനെ രക്ഷപ്പെടുത്തി.
അതേസമയം, കടിച്ച പാന്പിനെ ദീപക് വളർത്തുന്നതാണോ എന്നു സംശയിക്കുന്നതായും ഇതേക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
National
ഷിംല: ആശുപത്രിയിൽ രോഗിയെ അതിക്രൂരമായി മര്‍ദിച്ച് ഡോക്ടർ. ഹിമാചല്‍പ്രദേശിലെ ഷിംലയിലുള്ള ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജിലാണ് സംഭവം.
വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിയ അര്ജുന് പന്‍വാര്‍ എന്ന രോഗിയെയാണ് ഡോക്ടര്‍ ആക്രമിച്ചത്.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അര്ജുന് പന്‍വാര്‍ വാര്‍ഡിലെ കട്ടിലില്‍ കിടന്നിരുന്നു. എന്നാൽ, യാതൊരു പ്രകോപനവുമില്ലാതെ ഡോക്ടര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് രോഗി പറയുന്നത്. തുടര്‍ന്ന് തര്‍ക്കമുണ്ടായെന്നും ഡോക്ടര്‍ അടിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
'എനിക്ക് ഒരു ബ്രോങ്കോസ്കോപ്പി നടത്തിയിരുന്നു. ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഞാന്‍ ഓക്സിജന്‍ ആവശ്യപ്പെട്ടപ്പോള്‍, ഡോക്ടര്‍ എന്റെ അപ്പോയിന്റ്മെന്റ് സ്റ്റാറ്റസ് ചോദ്യം ചെയ്തു. എന്നോട് ബഹുമാനത്തോടെ സംസാരിക്കണമെന്ന് ഞാന്‍ അഭ്യർഥിച്ചു, പക്ഷേ അദ്ദേഹം കേട്ടില്ല. നീ വെറുമൊരു രോഗിയാണെന്ന മട്ടിലാണ് അദ്ദേഹം മറുപടി പറഞ്ഞത്. കുടുംബത്തോട് ഇങ്ങനെയാണോ സംസാരിക്കാറുള്ളതെന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ വ്യക്തിപരമായി എടുക്കുകയാണെന്ന് പറഞ്ഞ് ഡോക്ടര്‍ എന്നെ അടിക്കാന്‍ തുടങ്ങി', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വലിയ ജനാവലി ആശുപത്രിയില്‍ തടിച്ചുകൂടി.
സംഭവം അന്വേഷിക്കാന്‍ ഷിംല ഐജിഎംസി ആശുപത്രി അധികൃതര്‍ മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ചു. വിഷയം അന്വേഷിച്ചു വരികയാണെന്നും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഡോക്ടര്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും ഷിംല ഐജിഎംസി മെഡിക്കല്‍ സൂപ്രണ്ട് (എംഎസ്) ഡോ. രാഹുല്‍ റാവു പറഞ്ഞു.
Kerala
ആലുവ: കുടിവെള്ള ടാങ്കർ ലോറിയിൽ ആംബുലൻസ് ഇടിച്ച് ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. നാല് പേർക്ക് പരിക്കേറ്റു.
കാലടി മരോട്ടിച്ചോട് വാളാഞ്ചേരി സ്വദേശിയായ എസ്തപ്പാൻ (69) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 1.30ഓടെ പുളിഞ്ചോട്ടിലാണ് അപകടം നടന്നത്.
ന്യൂമോണിയയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ച് ദിവസം മുൻപ് എസ്തപ്പാനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം മാറാതിരുന്നതിനാൽ വിദഗ്ധ ചികിത്സക്കായി എറണാകുളം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട ആംബുലൻസ് കുടിവെള്ള ടാങ്കർ ലോറിയിൽ ഇടിച്ച് റോഡിലേയ്ക്ക് മറിയുകയായിരുന്നു. നാട്ടുകാരും യാത്രക്കാരും ചേർന്നാണ് ആംബുലൻസ് ഉയർത്തി രക്ഷാപ്രവർത്തനം നടത്തിയത്.
പരിക്കേറ്റ നാലു പേരെയും പൊലീസ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും എസ്തപ്പാൻ വൈകുന്നേരം മൂന്നോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Kerala
ആലപ്പുഴ: ഗവ. ഡെന്റൽ കോളജ് ആശുപത്രിയിലെ സീലിംഗ് അടർന്നു വീണ് രോഗിക്ക് പരിക്കേറ്റു. എക്സ്റേ മുറിയുടെ വാതിലിനു സമീപമാണ് സീലിംഗ് അടർന്നു വീണത്.
ഇവിടെ നിൽക്കുകയായിരുന്ന ആറാട്ടുപുഴ വലിയഴീക്കൽ തറയിൽ കടവ് ഹരിതയ്ക്ക് (29) ആണ് പരിക്കേറ്റത്. ഹരിതയെ മെഡിക്കൽ കോജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 11.30നാണ് അപകടമുണ്ടായത്.
Kerala
കണ്ണൂര്‍: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശുചിമുറിയിൽ രോഗി തൂങ്ങിമരിച്ചു. കോട്ടയം-മലബാര്‍ പഞ്ചായത്ത് ഏഴാംമൈലിലെ പടയങ്കുടി വീട്ടില്‍ ഇ.കെ. ലീനയാണ്(46)മരിച്ചത്.
വ്യാഴാഴ്ച രാവിലെ 9.15 നാണ് സംഭവം. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നാലാംനിലയില്‍ 401-ാം വാര്‍ഡിലെ കുളിമുറിയില്‍ ഷവറില്‍ തൂങ്ങിയനിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഉടന്‍തന്നെ കെട്ടഴിച്ച് ചികിത്സ നല്‍കിയെങ്കിലും മരണംസംഭവിച്ചു.
ബുധനാഴ്ച രാത്രിയില്‍ അമിതമായി ഗുളിക കഴിച്ച നിലയിലാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ മാനസിക അസ്വാസ്ഥ്യത്തിന് ചികില്‍സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവ്: സന്തോഷ്. മകന്: യദുനന്ദ്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയുടെ അനാസ്ഥയിൽ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പന്മന സ്വദേശി വേണു (48) ആണ് ബുധനാഴ്ച മരിച്ചത്.
വേണുവിന് ആവശ്യമായ ചികിത്സ നൽകിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നു.
ആൻജിയോഗ്രാമിന് ആശുപത്രിയിൽ എത്തിച്ച വേണുവിന് ആറ് ദിവസമായിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും മെഡിക്കൽ കോളജിൽ രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് വേണു സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നത്. ഓട്ടോറിക്ഷ ഡ്രൈവറാണ് മരിച്ച വേണു.