ബാങ്കോക്ക്: തുടർച്ചയായി 250 ദിവസത്തിലധികം കടലിൽ ചെലവഴിച്ചശേഷം അമേരിക്കയുടെ ആണവവാഹക യുദ്ധക്കപ്പലായ 'യുഎസ്എസ് എബ്രഹാം ലിങ്കൺ' തായ്ലൻഡിലെ പട്ടായ തീരത്ത് എത്തി. കപ്പലിലുണ്ടായിരുന്ന 5000ത്തോളം സൈനികർക്കു വിശ്രമം നൽകുന്നതിന്റെ ഭാഗമായാണ് കപ്പൽ തായ്ലൻഡിൽ നങ്കൂരമിട്ടത്.
വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കൻ സൈനികർ വിശ്രമത്തിനായി എത്തിയതോടെയാണു പട്ടായ ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായി മാറിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രദേശത്തെ വ്യാപാരികൾക്കു സൈനികരുടെ വരവ് വലിയ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും നഗരത്തിലെ ലൈംഗിക തൊഴിൽ നിയന്ത്രിക്കാൻ അധികൃതർ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്.
സൈനികരുടെ വരവിനു മുന്നോടിയായി നടത്തിയ പരിശോധനകളിൽ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടുവെന്ന സംശയത്തിൽ 40 മുതൽ 50 വരെ സ്ത്രീകൾ അടക്കമുള്ളവരെ തായ് പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ, ലൈംഗികശാലകൾക്കു പേരുകേട്ട 'സോയ് 6' മേഖല, കഞ്ചാവ് ഷോപ്പുകൾ, പാരാഗ്ലൈഡിംഗ് തുടങ്ങിയ സാഹസികവിനോദങ്ങൾ എന്നിവയിൽനിന്നു യുഎസ് സൈനികർക്കു വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തായ്ലൻഡിൽ നിയമപരമായി ലൈംഗിക തൊഴിൽ നിരോധിച്ചിട്ടുള്ളതാണെന്ന് പൊലിസ് ഓർമിപ്പിച്ചു.
കഴിഞ്ഞ നവംബറിൽ സാൻ ഡിയാഗോയിൽനിന്നു പുറപ്പെട്ട ഈ യുദ്ധക്കപ്പൽ, പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്നു പേർഷ്യൻ ഗൾഫിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഇത്രയും ദീർഘനാൾ കടലിൽ കഴിഞ്ഞത് സൈനികരിൽ മാനസികസമ്മർദത്തിനു കാരണമായിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
സൈനികരുടെ സുരക്ഷയും നഗരത്തിലെ ക്രമസമാധാനവും ഉറപ്പാക്കാൻ നൂറുകണക്കിന് പൊലിസുകാരെയാണ് പട്ടായയിൽ വിന്യസിച്ചിരിക്കുന്നത്. ഈമാസം ആറിന് കപ്പൽ തിരികെ അമേരിക്കയിലേക്കു യാത്ര തിരിക്കും.