ഇടുക്കി: സങ്കീര്‍ണമായ ഭൂപ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന ജില്ല എന്ന നിലയില്‍ പ്രത്യേക പരിഗണന നൽകി നിയമാനുസൃതമായ ഭൂപതിവ് നടപടികളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്. ചെറുതോണി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല പട്ടയമേളയില്‍ പട്ടയ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ അതിവേഗം നീങ്ങുകയാണ്. കാലങ്ങളായി തടസപ്പെട്ടുകിടന്ന മാങ്കുളം മിച്ചഭൂമി വിതരണത്തിലെ സാങ്കേതികതടസങ്ങള് പരിഹരിച്ച് പട്ടയവിതരണത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുകയാണ്.
നാളുകളായി പട്ടയം ലഭിക്കാതെയിരുന്ന ചിന്നക്കനാല്‍ വില്ലേജിലെ മുത്തമ്മ ഉന്നതിയിലെ 238 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നതിലെ തടസം പരിഹരിച്ചു. ചെറുതോണി ഗാന്ധിനഗര്‍ ഉന്നതിയിലെ കൈവശക്കാര്‍ക്ക് പട്ടയം അനുവദിക്കുന്നതിന് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
കട്ടപ്പന ടൗണ്‍ഷിപ്പിലെ കൈവശക്കാര്‍ക്ക് പട്ടയം അനുവദിക്കുന്നതിന് ഫീല്‍ഡ് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുമുണ്ട്. ചെങ്കുളം ഡാം പദ്ധതി പ്രദേശം, കല്ലാര്‍കുട്ടി ഡാം ഏഴ് ചെയിന്‍ എന്നീ പദ്ധതി പ്രദേശങ്ങളിലെ പട്ടയവിഷയം സര്‍ക്കാര്‍ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
എംഎല്‍എമാരായ എം.എം. മണി, എ. രാജ, ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട്, സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ്, എഡിഎം ഷൈജു പി. ജേക്കബ്, ഡെപ്യൂട്ടി കളക്ടര്‍ അതുല്‍ സ്വാമിനാഥ്, ടി.ഇ. നൗഷാദ്, സിജി ചാക്കോ, സി.വി. വര്‍ഗീസ്, കെ. സലിംകുമാര്‍, ജോസ് പാലത്തിനാല്‍, അനില്‍ കൂവപ്ലാക്കല്‍, രാരിച്ചന്‍ നീറണാകുന്നേല്‍, രതീഷ് അത്തിപ്പള്ളി, എം.കെ. പ്രിയന്, ജോസ് കുഴികണ്ടം എന്നിവര്‍ പ്രസംഗിച്ചു.
പട്ടയമേളയില്‍ 2077 പട്ടയങ്ങളാണ് വിതരണം ചെയ്തത്.
പൊന്നമ്മയ്ക്ക് ജീവിതസായുജ്യം
ഇടുക്കി: ഒരു വര്‍ഷം മുന്‍പ് വിധി തകര്‍ത്തതാണ് അണക്കര സ്വദേശി വിനുനിവാസില് പൊന്നമ്മ എന്ന വീട്ടമ്മയുടെ ജീവിതം. കാലിനു ചലനശേഷിക്കുറവുള്ള പൊന്നമ്മ വാക്കറിലാണ് ജീവിതം തള്ളിനീക്കുന്നത്. ഇതിനിടെ അപകടത്തിന്റെ രൂപത്തിലെത്തിയ വിധി മകനെ തട്ടിയെടുത്തു. 2017 മുതല്‍ 50 സെന്റ് കൃഷിഭൂമിക്ക് പട്ടയത്തിനായി ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും ലഭ്യമായില്ല.
ഒടുവില്‍ ഇന്നലെ മന്ത്രി റോഷി അഗസ്റ്റിനിൽനിന്നും പട്ടയം ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് പൊന്നമ്മ. ഭര്‍ത്താവ് പരമശിവനും വണ്ടന്മേട് സ്വന്തമായുള്ള കൃഷിഭൂമിക്ക് പട്ടയം ഉടന്‍ ലഭ്യമാകും. ജീവിതം ഇരുളടഞ്ഞപ്പോള്‍ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ സ്വന്തമായ ഭൂമിയുടെ പട്ടയം നെഞ്ചോടു ചേര്‍ക്കുകയാണ് പൊന്നമ്മ.