മട്ടന്നൂർ: പഴശി കനാൽ തകർച്ചയുമായി ബന്ധപ്പെട്ട് പ്രദേശവാസികളലുണ്ടായ ആശങ്ക അകറ്റണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. വർഷങ്ങളുടെ പഴക്കവും പരിപാലനത്തിലെ പോരായ്മകളും പ്രകൃതിക്ഷോഭങ്ങളും ചേർന്നു കനാലിന്റെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യമാണ് തെളുപ്പിലുണ്ടായ കനാൽ അണ്ടർ ടണൽ തകർച്ച വ്യക്തമാക്കുന്നത്. ഇതുകാരണം സാധാരണ കുടുംബങ്ങൾക്കുണ്ടായ സാമ്പത്തിക നഷ്ടവും മാനസിക പ്രയാസങ്ങളും ഗൗരവമായി പരിഗണിക്കേണ്ടതാണ്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പഴശി കനാലിന്റെ മുഴുവൻ ശൃംഖലയിലും സമഗ്രമായ സാങ്കേതിക പരിശോധന നടത്തണം. പഴക്കം ചെന്ന കനാലുകൾ, അണ്ടർ ടണലുകൾ, പാലങ്ങൾ, സംരക്ഷണ ഭിത്തികൾ, കലുങ്കുകൾ, ഡ്രെയിനേജ് സംവിധാനങ്ങൾ എന്നിവയുടെ സുരക്ഷ വിലയിരുത്തി അപകട സാധ്യതയുള്ള ഭാഗങ്ങൾ അടിയന്തരമായി പുനർ നിർമിക്കണം. കനാലിനോടു ചേർന്ന റോഡുകളും ശാസ്ത്രീയമായി പുനർനിർമിക്കുകയും മഴക്കാലത്ത് ജലനിരപ്പും ഒഴുക്കും നിരീക്ഷിക്കുന്ന സ്ഥിരം സംവിധാനം ഏർപ്പെടുത്തുകയും വേണം.
വെള്ളം കയറിയ വീടുകൾക്കും കൃഷിയിടങ്ങൾക്കുമുണ്ടായ നഷ്ടം കണക്കാക്കി അർഹമായ അടിയന്തര സഹായവും നഷ്ടപരിഹാരവും നൽകണം.
ഗതാഗതം പുനസ്ഥാപിക്കുന്നതുവരെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും താത്കാലിക യാത്രാസൗകര്യവും ഒരുക്കണം. കനാൽ തകർച്ചയുടെ യഥാർഥ കാരണങ്ങൾ കണ്ടെത്തുന്നതിനായി സാങ്കേതിക അന്വേഷണം നടത്തി വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഉത്തരവാദിത്വം നിർണയിക്കുകയും വേണം. പഴശിയിലെ കനാൽ തകർച്ചയിൽ ആശങ്കയിലായ പ്രദേശവാസികൾക്ക് അടിയന്തര സഹായം നൽകുകയും കനാലും റോഡും ശാസ്ത്രീയമായി പുനർനിർമിക്കുകയും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സ്ഥിരമായ നിരീക്ഷണ-പരിപാലന സംവിധാനം ഏർപ്പെടുത്തുകയും ചെയ്യണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു.
കേരള ശാസ്ത്ര സാഹിത്യ ഇരിട്ടി മേഖല പരിസരസമിതിയുടെ നേതൃത്വത്തിൽ പഴശി കനാൽ തകർന്ന തെളുപ്പിൽ ഭാഗം സന്ദർശിച്ചു. കൺവീനർ ഹരീന്ദ്രൻ, ചെയർമാൻ കെ. സുരേശന്, പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം സി. പദ്മനാഭൻ, മേഖലാ സെക്രട്ടറി പി.വി. ശശീന്ദ്രൻ, മേഖലാ പ്രസിഡന്റ് എ.ആർ. സുജ, മിനിമോൾ, സുമതി, സി.കെ. അശോകുമാർ, എം. ദിവാകരൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.