ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധ മാർച്ചിനിടെ പോലീസ് നടത്തിയ ലാത്തിച്ചാർജിലും പെല്ലറ്റ് പ്രയോഗത്തിലും ഗുരുതരമായി പരിക്കേറ്റ 19കാരൻ സാഹിൽ ലോചാബിന്റെ കാഴ്ചശക്തി തിരികെ ലഭിക്കുമോ എന്ന ആശങ്കയിൽ കുടുംബം.
ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിയായ സാഹിലിന്റെ വലതുകണ്ണിലും മുഖത്തും നെഞ്ചിലും പെല്ലറ്റ് ഏൽക്കുകയും കാഴ്ച പൂർണമായി നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
കാഴ്ച തിരികെ കിട്ടാൻ ഒരു ശതമാനം മാത്രമാണ് സാധ്യതയെന്ന് തുടക്കത്തിൽ ഡോക്ടർമാർ പറഞ്ഞിരുന്നെങ്കിലും എയിംസ് ട്രോമ സെന്ററിലെ വിദഗ്ധ ചികിത്സയ്ക്കുശേഷം നിലവിൽ നേരിയ പുരോഗതിയുണ്ടെന്നും എന്നാൽ, കാഴ്ചയുടെ കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ലെന്നുമാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
പോലീസിൽ ചേരാൻ ആഗ്രഹിച്ച് മത്സരപരീക്ഷകൾക്ക് തയാറെടുക്കുകയായിരുന്ന സാഹിലിന്റെ നെഞ്ചിലും ശരീരത്തിൽ ആഴത്തിലും ലോഹ പെല്ലറ്റുകൾ തറച്ചിട്ടുണ്ട്. എന്നാൽ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചു എന്ന കാര്യം ഡൽഹി പോലീസ് സമ്മതിച്ചിട്ടില്ല.