കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ സാധാരണ പരോള്‍ നീട്ടിയതിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി.
നേരത്തേ പ്രതികള്‍ക്കു പരോള്‍ അനുവദിച്ചപ്പോള്‍ ജയിലധികൃതര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ബേക്കല്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുത്, ഒരേസമയം ഒന്നിലധികം പേര്‍ക്കു പരോള്‍ നല്‍കരുത് എന്നീ നിബന്ധനകളാണു കോടതി നീക്കിയത്.
ഇതിനുശേഷം നല്കിയ പരോള്‍ അപേക്ഷകള്‍ ജയിലധികൃതര്‍ നിരസിച്ചത് കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് ജി. ഗിരീഷ് തള്ളിയത്.
പ്രതികള്‍ പരോളിലിറങ്ങിയപ്പോള്‍ പ്രദേശത്തു വലിയ സംഘര്‍ഷങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടായെന്നായിരുന്നു ജയില്‍ ഡിജിപിയുടെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെയും വിശദീകരണം. പ്രതികളുടെ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയുണ്ടെന്ന ജില്ലാ പൊലിസ് മേധാവിയുടെ റിപ്പോര്‍ട്ടും അധികൃതര്‍ ഹാജരാക്കി.
ക്രമസമാധാന പ്രശ്നങ്ങളുടെ പേരിലാണു പരോള്‍ നീട്ടിയതെന്നും ഇതു കോടതി ഉത്തരവിന്റെ ലംഘനമായി കാണാനാകില്ലെന്നും വ്യക്തമാക്കിയ കോടതി തുടര്‍ന്ന് ഹർജി തള്ളുകയായിരുന്നു.