വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ, അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗണിനായി 1.5 ട്രില്യൺ ഡോളറിന്റെ കൂറ്റൻ ബജറ്റ് ആവശ്യപ്പെട്ട് വൈറ്റ് ഹൗസ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം പ്രതിരോധ മേഖലയിൽ അമേരിക്ക വരുത്തുന്ന ഏറ്റവും വലിയ വാർഷിക വർധനവാണിതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിലവിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് സൈനിക ശേഷി വർധിപ്പിക്കുന്നതിനും ആയുധശേഖരം വിപുലീകരിക്കുന്നതിനുമാണ് ഈ ഭീമമായ തുക നീക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിരോധ ബജറ്റിൽ വൻ കുതിച്ചുചാട്ടമാണ് പ്രസിഡന്റ് ലക്ഷ്യമിടുന്നത്. പ്രസിഡന്റ് അവതരിപ്പിക്കുന്ന ബജറ്റ് ഒരു 'ആഗ്രഹപ്പട്ടിക' മാത്രമാണ്.
ഇതിന് നിയമപരമായ സാധുത ലഭിക്കണമെങ്കിൽ യുഎസ് കോൺഗ്രസ് അംഗീകരിക്കേണ്ടതുണ്ട്. ബജറ്റിൽ മാറ്റങ്ങൾ വരുത്താനോ തുക വെട്ടിക്കുറയ്ക്കാനോ കോൺഗ്രസിന് അധികാരമുണ്ട്.ഇറാനുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോൾ, മിഡിൽ ഈസ്റ്റിലെ സൈനിക വിന്യാസത്തിനും നൂതന മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കുമായി വലിയ തുക ആവശ്യമാണെന്നും വൈറ്റ് ഹൗസ് വാദിക്കുന്നു.
പ്രതിരോധത്തിനായി ഇത്രയും വലിയ തുക നീക്കിവെക്കുന്നത് അമേരിക്കയുടെ ആഭ്യന്തര സമ്പദ്വ്യവസ്ഥയെയും മറ്റ് ക്ഷേമപദ്ധതികളെയും ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ഇറാൻ-ഇസ്രായേൽ സംഘർഷം ഒരു പ്രാദേശിക യുദ്ധത്തിൽ നിന്ന് ആഗോള സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന്റെ സൂചനയായാണ് ഈ ബജറ്റ് നീക്കത്തെ വിദഗ്ധർ വിലയിരുത്തുന്നത്. വരും ദിവസങ്ങളിൽ യുഎസ് കോൺഗ്രസിൽ ഇത് സംബന്ധിച്ച് കടുത്ത വാദപ്രതിവാദങ്ങൾ നടക്കാൻ സാധ്യതയുണ്ട്.