ഇന്ധനം നിറച്ച ശേഷം നോസിൽ മാറ്റുന്നതിന് മുൻപ് വാഹനം മുന്നോട്ടെടുത്തതിനെ തുടർന്ന് പെട്രോൾ പമ്പ് ജീവനക്കാരനെ മീറ്ററുകളോളം വലിച്ചിഴച്ച സംഭവത്തിൽ വൻ പ്രതിഷേധം ഉയരുന്നു.
ആലപ്പുഴ ജില്ലയിലെ പ്രമുഖ ഇന്ധന സംഭരണ കേന്ദ്രത്തിൽ വെച്ചുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഡ്രൈവർമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ അശ്രദ്ധ വീണ്ടും ചർച്ചയാകുന്നത്.
ഇന്ധനം അടിച്ചു കഴിഞ്ഞ ഉടൻ തന്നെ വാഹനത്തിന്റെ ടാങ്കിൽ നിന്നും നോസിൽ വേർപെടുത്താൻ പമ്പ് ജീവനക്കാരൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇയാൾ പ്രവൃത്തി പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ വാഗൺആർ കാർ പെട്ടെന്ന് വേഗതയിൽ മുന്നോട്ട് എടുത്തു.
ഇതോടെ കാറുമായി ബന്ധിപ്പിച്ചിരുന്ന ശക്തമായ ഹോസിൽ കുരുങ്ങി ജീവനക്കാരൻ നിലംപതിക്കുകയും വാഹനത്തോടൊപ്പം കുറെയധികം ദൂരം റോഡിലൂടെ വലിച്ചിഴയ്ക്കപ്പെടുകയുമായിരുന്നു. പെട്ടെന്നുണ്ടായ അപകടത്തിൽ സ്വയം പ്രതിരോധിക്കാനോ മാറിനിൽക്കാനോ ജീവനക്കാരന് സാധിച്ചില്ല.
സംഭവം കണ്ടയുടൻ സഹപ്രവർത്തകർ ഓടിയെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രഥമശ്രുശ്രൂഷ നൽകിയ ശേഷം കൂടുതൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽ ജീവനക്കാരന്റെ വാരിയെല്ലിന് സാരമായ ക്ഷതമേറ്റിട്ടുണ്ട്. ശരീരത്തിലുടനീളം പരുക്കുകളുണ്ടെങ്കിലും നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രാദേശിക പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച കാറിന്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് അന്വേഷണ സംഘം.
ഡ്രൈവറുടെ അനാസ്ഥയാണോ അതോ വാഹനത്തിന്റെ സാങ്കേതിക തകരാറാണോ അപകടത്തിന് വഴിവെച്ചതെന്ന് പൊലിസ് പരിശോധിച്ചു വരുന്നു. പമ്പുകളിൽ ഇന്ധനം നിറയ്ക്കുമ്പോൾ ജീവനക്കാർ സുരക്ഷിതമായി നോസിൽ നീക്കം ചെയ്തുവെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം വാഹനം മുന്നോട്ടെടുക്കാൻ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം.