പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് മണ്ണറക്കോണം ജംഗ്ഷനില്‍ ഇരുചക്ര വാഹനയാത്രികരുടെ ഫോട്ടോ പോലീസും ഹോം ഗാര്‍ഡുകളും മൊബൈല്‍ ഫോണുകളില്‍ പകര്ത്തുന്നതിനെതിരേ വ്യാപക പരാതി.
ഹെല്‍മെറ്റ് ധരിക്കാതെ പോകുന്നവരുടെ ഫോട്ടോയാണ് പകര്‍ത്തുന്നതെന്നു പോലീസ് പറയുന്നുണ്ടെങ്കിലും ഇത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരേയുള്ള കടന്നുകയറ്റമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഹെല്‍മെറ്റ് ധരിക്കാത്തവരുടെ ഫോട്ടോയല്ല ഇവര്‍ എടുക്കുന്നതെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം. ഇതുസംബന്ധിച്ച് ഉന്നതാധികാരികള്‍ക്ക് പരാതിനല്‍കുമെന്നും ഇവര്‍ പറയുന്നു.
മണ്ണറക്കോണം ജംഗ്ഷനില്‍ ജോലി ചെയ്യുന്നവർ മേലത്തുമേലേ ഭാഗത്തേക്കും മുക്കോല ഭാഗത്തേക്കും പോകുന്ന വാഹനയാത്രികരുടെ ഫോട്ടോയാണ് മൊബൈലില്‍ പകര്‍ത്തുന്നത്. ട്രാഫിക് സിഗ്നല്‍ തെളിയുന്നുണ്ടോ, അമിതവേഗത്തില്‍ വാഹനങ്ങള്‍ പോകുന്നുണ്ടോ, അപകടങ്ങള്‍ വരുത്തുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ ഹെല്‍മെറ്റ് ധരിക്കാത്തവരുടെ ഫോട്ടോയെടുക്കാന്‍ തിരക്കുകൂട്ടുകയാണ് ഉദ്യോഗസ്ഥർ. അതേസമയം ഹെല്‍മെറ്റ് ധരിക്കാതെ യാത്രചെയ്യുന്നവരുടെ ഫോട്ടോയെടുത്ത് ഇവര്‍ക്കുമേല്‍ ശിക്ഷാ നടപടി സ്വീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ നടത്തുന്നുള്ളൂവെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വട്ടിയൂര്‍ക്കാവ് സിഐ പ്രതികരിച്ചു.