പയ്യന്നൂർ: പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിനു സമീപത്തെ ജനവാസമില്ലാത്ത പ്രദേശത്ത് കാര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. പരാതിക്കാരന്റെ മൊഴിയില്‍ സംശയമുള്ളതിനാല്‍ പോലീസ് അന്വേഷണം മലപ്പുറത്തുള്ള സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളിലേക്കു നീങ്ങുകയാണ്.
സ്വര്‍ണവ്യാപാരി മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്തര്‍ നിഗവും ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറുമാണു കാറിലുണ്ടായിരുന്നത്. തലശേരിയിലെ സുഹൃത്തിന്റെ കാറില്‍ മഹാരാഷ്ട്രയില്‍നിന്ന് തലശേരിയിലേക്കു വരുന്നതിനിടെയാണ് ചൊവ്വാഴ്ച രാവിലെ അഞ്ചോടെ ആക്രമണമുണ്ടായത്. ഇവരെ പിന്തുടര്ന്നെത്തിയ ഗ്രേ കളറിലുള്ള രണ്ട് ഇന്നോവ കാറുകളിലുണ്ടായിരുന്നവരാണ് എടാട്ട് എത്തിയപ്പോള്‍ കാറിനെ മറികടന്ന് തടഞ്ഞതെന്നും കാറിൽ ബാഗിലുണ്ടായിരുന്ന ഭാര്യയുടെ 25 ഗ്രാമോളം തൂക്കമുള്ള സ്വര്‍ണമാല നഷ്ടപ്പെട്ടുവെന്നുമായിരുന്നു കുമാര്‍ പോലീസിന് നൽകിയ പരാതി.
പിഞ്ചുകുഞ്ഞിനെ കരുവാക്കി കാര്‍ തട്ടിയെടുത്തു
മൂന്നുപവനോളം മാല മോഷ്ടിക്കാനായി രണ്ട് ഇന്നോവ കാറുകള്‍ പിന്തുടര്ന്നുവെന്നതും കാര്‍ തട്ടിയെടുത്തുവെന്നതും പോലീസിനു സംശയമുണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് പരിയാരം പോലീസിനു നല്കിയ മൊഴിയിലാണു കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെട്ടത്. തടഞ്ഞുനിര്‍ത്തിയ കാറില്‍നിന്നു നാലു മാസത്തോളം മാത്രം പ്രായമുള്ള കുഞ്ഞിനെ അക്രമികളിലൊരാള്‍ കൈക്കലാക്കിയപ്പോള്‍ കുമാറും ഡ്രൈവറും കുട്ടിയെ വാങ്ങാനായി കാറില്‍നിന്നിറങ്ങി. കുട്ടിയെ തിരികെ നല്കി ഞൊടിയിടയില്‍ ഭാര്യയും മകനുമുള്ള കാറുമായി അക്രമികള്‍ സ്ഥലം വിടുകയായിരുന്നു.
ഒരു കിലോമീറ്ററോളം അകലെ പരാതിക്കാരന്റെ ഭാര്യയെയും മകനെയും ഇറക്കിവിട്ട് കാറുമായി അക്രമികള്‍ കടന്നുകളഞ്ഞു. ഈ കാറാണ് പിലാത്തറ കോ-ഓപ്പറ്റേീവ് കോളജിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കാറില്‍ കണ്ട രക്തക്കറ കാറിന്റെ ഗ്ലാസ് തകര്‍ത്ത അക്രമികളിലൊരാളിന്റേതാണെന്നാണ് സൂചന. കാറിന്റെ അകത്തുള്ള ഭാഗങ്ങള്‍ വരെ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. കാറിനുള്ളിലെ രഹസ്യഅറകളിലോ മറ്റോ ഒളിപ്പിച്ചിരുന്ന സ്വര്‍ണമോ പണമോ കവരുന്നതിനായി കൃത്യമായ രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇങ്ങനെ പരിശോധന നടത്തിയതെന്ന സൂചനയായിരുന്നു ഇത്. ഈ സംശയം ബലപ്പെട്ടതിനെ ത്തുടര്‍ന്നാണ് പരാതിക്കാരനെ പോലീസ് വിശദമായി ചോദ്യം ചെയ്തത്.
പിന്തുടര്ന്നെത്തിയ രണ്ട് ഇന്നോവ കാറുകള്‍ കൃത്യമായ ആസൂത്രണം കവര്‍ച്ചയ്ക്കു പിന്നിലുണ്ടെന്നതിന്റെ തെളിവായി മാറുകയാണ്. കാറുകള്‍ ഏതെന്നും അക്രമികള്‍ ആരെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അക്രമസ്വഭാവവും കാര്‍ തട്ടിക്കൊണ്ടുപോകലും പരിശോധനാ രീതികളും വിരല്‍ ചൂണ്ടുന്നത് സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളിലേക്കായതിനാല് ഈ വഴിക്കുള്ള അന്വേഷണമാണ് പോലീസ് ആരംഭിച്ചിരിക്കുന്നത്. മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുപ്രസിദ്ധ സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളിലേക്കാണ് പോലീസിന്റെ അന്വേഷണം നീളുന്നത്.
മാസങ്ങള്‍ക്കു മുമ്പ് പിലാത്തറ ഭാഗത്ത് സ്വര്ണക്കവര്ച്ചാസംഘങ്ങളും കുഴല്പ്പണസംഘങ്ങളും തമ്മില്‍ ഏറ്റുമുട്ടിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുമ്പ് പ്രമാദമായ സ്വര്‍ണം പൊട്ടിക്കൽ സംഭവത്തിലുള്‍പ്പെട്ട കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതും പരിയാരം പോലീസ് സ്റ്റേഷന് പരിധിയിലാണ്. സംഭവം നടന്നത് പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അന്വേഷണം പയ്യന്നൂർ പോലീസിനു കൈമാറിയേക്കും. നിലവിൽ, പരിയാരം പോലീസിലാണു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.