ഒട്ടാവ: 1985ലെ എയർ ഇന്ത്യ ഭീകരാക്രമണക്കേസിലെ പ്രതിയായിരുന്ന റിപുദമൻ സിംഗ് മാലിക്കിനെ വെടിവച്ചു കൊന്ന കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക്, മറ്റൊരു കൊലപാതകക്കേസിൽ കാനഡയിലെ കോടതി 15 വർഷംകൂടി കഠിനതടവ് വിധിച്ചു.
25 കാരനായ താനർ ഫോക്സ് എന്നയാൾക്കാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ അബോട്ട്സ്ഫോർഡ് സ്വദേശിയായ ചാഡ് കോളിവസ് (41)നെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ ലഭിച്ചത്.
മാലിക്കിന്റെ വധത്തിനു മുമ്പു നടന്ന സംഭവത്തിലാണ് ഇപ്പോൾ കോടതി വിധിവന്നത്. കവർച്ചാശ്രമത്തിനിടെ ആയുധമില്ലാതിരുന്ന ചാഡ് കോളിവസിനെ താനർ ഫോക്സ് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
2022 ജൂലൈ 14നാണ് എയർ ഇന്ത്യ വിമാനം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആരോപണവിധേയനായിരുന്ന വ്യവസായി റിപുദമൻ സിംഗ് മാലിക്കി(75)നെ കാറിനുള്ളിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.
വാടകക്കൊലയാളിയായ താനർ ഫോക്സും കൂട്ടാളിയും ചേർന്നു നടത്തിയ ആക്രമണത്തിലാണ് റിപുദമൻ സിംഗ് കൊല്ലപ്പെട്ടത്.
329 പേരുടെ മരണത്തിനിടയാക്കിയ 1985ലെ എയർ ഇന്ത്യ കനിഷ്ക വിമാനദുരന്തക്കേസിൽ പ്രതിയായിരുന്ന റിപുദമൻ സിംഗ് മാലിക്കിനെ 2005ൽ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു.