തിരുവനന്തപുരം: വില്ലേജ് ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണവും മദ്യവും കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് കരിപ്പൂർ വില്ലേജ് ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് പണവും മദ്യവും കണ്ടെത്തിയത്.
ഭൂമി ഇടപാടുകള്‍ക്ക് ഇടനിലക്കാർ വഴിയും നേരിട്ടും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടത്തിയത്. തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടാണ് പരിശോധന നടത്തിയത്. ഇടപാടുകള്‍ക്ക് കൈക്കൂലി വാങ്ങുന്നവെന്ന രഹസ്യവിവരത്തില്‍ കരിപ്പൂർ വില്ലേജ് ഓഫീസ് കുറേ നാളുകളായി വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു.
ഉച്ചയ്ക്ക് ശേഷം മൂന്നോടെ ഇൻസ്പെക്ടർ അരുണിന്റെ നേതൃത്വത്തിൽ ഓഫീസിലേക്ക് കയറിയ വിജിലൻസ് ഒരു ഉദ്യോഗസ്ഥന്റെ മേശക്കുള്ളിൽനിന്നു പണം കണ്ടെത്തി. 12,000 രൂപയാണ് കണ്ടെത്തിയത്. ഒരു പഴയ വീടാണ് ഓഫീസായി പ്രവർത്തിക്കുന്നത്. ഇതിന്റെ അടുക്കള ഭാഗത്തിട്ടിരുന്ന ഒരു മേശയിൽനിന്നാണ് പണം പിടിച്ചത്. ഒരു മദ്യ കുപ്പിയും ഗ്ലാസും ഇനവിടെനിന്ന് കണ്ടെത്തി. പരിശോധനയെക്കുറിച്ച് വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകും. ഓഫീസിൽ കൂട്ട സ്ഥലമാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.