ചെന്നൈ: ടിവികെ നേതാവും നടനുമായ വിജയ്ക്ക് നൽകിയ പോലീസിന്റെ പ്രത്യേക വാഹനവ്യൂഹം പിൻവലിച്ചു പോലീസ്. എന്നാൽ മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം കോൺവോയ് മതിയെന്ന് വിജയ് പറഞ്ഞതായാണ് പോലീസ് വൃത്തങ്ങൾ വിശദമാക്കുന്നത്. നടപടി വിജയുടെ അഭ്യർത്ഥനപ്രകാരമെന്ന് പോലീസ് വൃത്തങ്ങൾ വിശദമാക്കി. തമിഴ്നാട്ടിലെ വൻ വിജയത്തിന് പിന്നാലെയാണ് വിജയ്ക്ക് കോൺവോയ് ക്രമീകരണം ഏർപ്പെടുത്തിയത്.
അതേസമയം രാത്രി വൈകിയും തമിഴ്നാട്ടിൽ നാടകീയ നീക്കങ്ങൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ടിവികെ-കോൺഗ്രസ് സഖ്യത്തിനെതിരെ കൈകോർക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ഒരുങ്ങുന്നതായി സൂചനകൾ വന്നതിന് പിന്നാലെ എഐഎഡിഎംകെ എംഎൽഎമാരെ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റി.
ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ സഖ്യ ചർച്ചകൾ തുടങ്ങിയതായാണ് വിവരം. ഇരു പാർട്ടികളുടെയും നേതാക്കൾ പരസ്പരം ബന്ധപ്പെട്ടു. ദ്രാവിഡ പാർട്ടികളുടെ ബദൽ അവതരിപ്പിച്ച് ടിവികെയെ അകറ്റി നിർത്തുകയെന്ന ലക്ഷ്യമാണ് ഇരുപാർട്ടികളുടെയും മുന്നിലുള്ളത്.
എംഎൽഎമാർ മറുപക്ഷത്തേക്ക് കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ നേതൃത്വം അവരെ പുതുച്ചേരിയിലേക്ക് മാറ്റി. ബുധനാഴ്ച രാത്രിയോടെയാണ് ചെന്നൈയിൽ നിന്ന് സ്വകാര്യ ബസുകളിൽ എംഎൽഎമാരെ പുതുച്ചേരിയിലേക്ക് കൊണ്ടുപോയത്. മുതിർന്ന നേതാക്കളുടെ മേൽനോട്ടത്തിലാണ് ഈ നീക്കം. എംഎൽഎമാർ ആരുമായും ബന്ധപ്പെടാതിരിക്കാൻ കർശന നിയന്ത്രണങ്ങളാണ് റിസോർട്ടിൽ ഏർപ്പെടുത്തിയിരിക്കുന്നത്.