ബൊളോഞ്ഞ: വടക്കൻ ഇറ്റാലിയൻ നഗരമായ ബൊളോഞ്ഞയിൽ പോലീസ് നടപടിക്കിടെ 43കാരനായ മൊറോക്കൻ വംശജൻ കൊല്ലപ്പെട്ടു.
നഗരത്തിലെ പിലാസ്ട്രോ മേഖലയിലെ വിയാ ഇറ്റാലോ സ്വെവോയിൽ ഞായറാഴ്ചയുണ്ടായ അക്രമസംഭവത്തിൽ അബ്ദുറഹീം ഫക്കീർ എന്നയാളാണു കൊല്ലപ്പെട്ടത്.
ബന്ധുക്കളെ കാണാനെത്തിയ ഫക്കീർ അക്രമാസക്തമായി പെരുമാറുന്നുവെന്ന പരാതിയെത്തുടർന്ന് എത്തിയ പോലീസ് ഇയാൾക്കുനേരേ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും നിലത്ത് മുഖം അമർത്തിക്കിടത്തി കൈകൾ പിന്നിലേക്കു കെട്ടി ബലമായി കീഴടക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടര്ന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു.
പോലീസ് വാൻ കേടുവരുത്തിയതിനെത്തുടർന്നാണ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാൽ സംഭവത്തിൽ അധികൃതർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശവാസികളും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.