പാസ്പോർട്ട് പോലും വേണ്ടാത്ത ലോകസഞ്ചാരം- അതാണ് പോണ്ടിച്ചേരി ബൊട്ടാണിക്കൽ ഗാർഡനിൽ നമ്മെ കാത്തിരിക്കുന്നത്. ന്യൂസിലാൻഡ്, മഡഗാസ്കർ, മലേഷ്യ, ബ്രസീൽ, ആഫ്രിക്ക, നേപ്പാൾ എന്നിവിടങ്ങളിലെ മരങ്ങൾ കാണണമെന്നുണ്ടോ? അതിന് ലോകം ചുറ്റേണ്ട ആവശ്യമില്ല- ഈ തണലേറിയ വഴികളിലൂടെ നടക്കുക മാത്രം മതി.
ഈ തോട്ടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ആഗോള സ്വഭാവമാണ്. ആഫ്രിക്കൻ ബാവോബാബ്, ചുവന്ന പുഷ്പങ്ങളാൽ മിന്നുന്ന ആഫ്രിക്കൻ ട്യൂളിപ്പ് മരം, ബ്രസീലിൽ ഉത്ഭവംകൊണ്ട റബർ, ദക്ഷിണേഷ്യൻ മുള വർഗങ്ങൾ... ഇവയെല്ലാം ഇവിടെ ഒരുമിച്ചാണ്. ഓരോ മരവും ഓരോ കഥയാണ് പറയുന്നത്; ഓരോ ചെടിയും ഒരു പുതിയ രാജ്യത്തേക്കുള്ള യാത്രയാണ്-നൂറ്റാണ്ടുകളുടെ കഥയും.
ശാസ്ത്രീയ ലക്ഷ്യം
1826ൽ ഫ്രഞ്ചുകാർ ഔദ്യോഗികമായി സ്ഥാപിച്ച ഈ തോട്ടത്തിന് 1740ൽ തന്നെ ഫ്രഞ്ച് സർക്കാർ രേഖകളിൽ പരാമർശം ഉണ്ട്. ഇതിന്റെ സ്ഥാപന ലക്ഷ്യം തികച്ചും ശാസ്ത്രീയമായിരുന്നു- പുതുച്ചേരിയുടെ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ വിളകളും സസ്യങ്ങളും കണ്ടെത്തുക. 1829ഓടെ തന്നെ 800 മുതൽ 900 വരെ സസ്യജാതികൾ ഇവിടെ വളർത്തിയിരുന്നുവെന്ന് ഫ്രഞ്ച് യാത്രികനായ വിക്ടർ ജാക്ക്മുണ്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
ചെറിയൊരു പ്രസ്ഥാനമായി തുടങ്ങിയ ഈ പൂന്തോട്ടം പിന്നീട് ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ബൊട്ടാണിക്കൽ ഗാർഡനുകളിൽ ഒന്നായി വളർന്നു. ഈ തോട്ടത്തിന്റെ യഥാർഥ വളർച്ചയ്ക്കു പിന്നിൽ പ്രധാന പങ്കു വഹിച്ചത് ഫ്രഞ്ച് ബൊട്ടാണിസ്റ്റായ ജോർജ് സാമുവൽ പെറോട്ടെറ്റ് ആയിരുന്നു. അദ്ദേഹം ചുമതലയേറ്റശേഷം ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള അപൂർവ സസ്യങ്ങൾ ഇവിടെ എത്തിച്ചു.
അതോടെ ഈ തോട്ടം ഒരു "ലൈവ് ഹെർബേറിയം' ആയി മാറി- സസ്യങ്ങളെ പഠിക്കാനും സംരക്ഷിക്കാനും കഴിയുന്ന ഒരു ജീവിക്കുന്ന ശാസ്ത്രീയ കേന്ദ്രം. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഇന്ന് തോട്ടത്തിനുള്ളിൽ ഒരു സ്മാരകവും നിലകൊള്ളുന്നു. ബൊട്ടാണിക്കൽ ഗാർഡന്റെ ഒത്തനടുവിൽ സ്ഥിതി ചെയ്യുന്ന പെറോട്ടെറ്റ് സ്മാരകം ഓരോ സസ്യ ശാസ്ത്രജ്ഞനും തീർഥാടനം തന്നെയാണ്.
പിന്നീട് നിരവധി ബൊട്ടാണിസ്റ്റുകളും ഭരണാധികാരികളും ഈ തോട്ടത്തെ കൂടുതൽ സമ്പന്നമാക്കി. പുതിയ സസ്യജാതികളെ പരിചയപ്പെടുത്തുകയും ശാസ്ത്രീയമൂല്യം വർധിപ്പിക്കുകയും ചെയ്തതിലൂടെ ഇത് ഗവേഷണത്തിനും പൊതുജനങ്ങൾക്കുമായി ഒരു പ്രധാന പഠനകേന്ദ്രമായി മാറി.
പ്രകൃതിദത്ത ശ്വാസകോശം
പുതുച്ചേരി നഗരത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തായി ഏകദേശം 11 ഹെക്ടർ വിസ്തൃതിയിൽ ഓവൽ ആകൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ തോട്ടം ഒരു പ്രകൃതിദത്ത ശ്വാസകോശമാണ്. ശരാശരി 28 ഡിഗ്രി താപനിലയും ഏകദേശം 1253 മില്ലിമീറ്റർ വാർഷിക മഴയും ഉള്ള ഈ പ്രദേശം വൈവിധ്യമാർന്ന സസ്യങ്ങൾക്ക് അനുയോജ്യമാണ്. ഉയർന്ന മരങ്ങൾ, കട്ടിയുള്ള പച്ചപ്പുകൾ, ക്രമബദ്ധമായ തോട്ടവിഭാഗങ്ങൾ- ഇവയൊക്കെ ചേർന്ന് പ്രകൃതിയും മനുഷ്യരൂപകല്പനയും തമ്മിലുള്ള മനോഹരമായ സംയോജനം ഇത് സൃഷ്ടിക്കുന്നു.
ഇവിടത്തെ ഗ്ലാസ് ഹൗസ് ഏറെ ശ്രദ്ധേയമാണ്. യൂറോപ്യൻ മാതൃകയിൽ നിർമിച്ച ഈ കെട്ടിടം പുഷ്പപ്രദർശന സമയങ്ങളിൽ നിറങ്ങളിൽ നീരാടും. കൂടാതെ, തോട്ടത്തിലൂടെ സഞ്ചരിക്കുന്ന ടോയി ട്രെയിൻ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യമാണ്- ഒരു ചെറിയ കാടിനുള്ളിലൂടെ സഫാരി നടത്തുന്ന അനുഭവം പോലെ.
കാഴ്ചസൗന്ദര്യത്തിനപ്പുറം ഈ തോട്ടം നിർവഹിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു പരിസ്ഥിതിദൗത്യമാണ്. നഗരത്തിലെ മലിനവായുവിനെ ശുദ്ധമാക്കി തണുപ്പും ശ്വാസവും നൽകുന്ന പ്രകൃതിദത്ത സംവിധാനമാണ് ഇത്. അതുകൊണ്ടുതന്നെ "നഗരത്തിന്റെ ഓക്സിജൻ സിലിണ്ടർ' എന്ന പേരിൽ ഇതറിയപ്പെടുന്നു.
വിദ്യാർഥികൾക്കും ഗവേഷകർക്കും ഇത് ഒരു ജീവിച്ചിരിക്കുന്ന ക്ലാസ് മുറിയാണ്. അപൂർവ സസ്യങ്ങൾ, ഔഷധസസ്യങ്ങൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾ- ഇവയെല്ലാം പഠനത്തിനും ഗവേഷണത്തിനും വലിയ സഹായമാണ്. പുസ്തകങ്ങളിലെ അറിവും യഥാർഥ പ്രകൃതിയും തമ്മിലുള്ള ബന്ധം ഇവിടെ വ്യക്തമായി കാണാം.
1954ൽ പുതുച്ചേരി ഇന്ത്യയുമായി ലയിച്ചതിനു ശേഷം ഈ തോട്ടത്തിന്റെ പരിപാലനം കൃഷിവകുപ്പിന് കൈമാറി. ഇന്നും സംരക്ഷണവും പഠനവും വിനോദവും ഒരുമിപ്പിക്കുന്ന കേന്ദ്രമായി ഇത് തുടരുന്നു. 200 വർഷങ്ങൾ പിന്നിട്ടിട്ടും, പോണ്ടിച്ചേരി ബൊട്ടാണിക്കൽ ഗാർഡൻ ഇന്നും നഗരത്തിന് ശ്വാസം നൽകുന്നു. കോൺക്രീറ്റിൽ വളരുന്ന നഗരങ്ങൾക്ക് പച്ചപ്പാണ് ജീവൻ നൽകുന്നതെന്ന് ഈ തോട്ടം നമ്മെ ഓർമിപ്പിക്കുന്നു.