Kerala
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് കോര്പ്പറേഷന് പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ പഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും എല്ലാ മദ്യവില്‍പ്പന ശാലകളുടേയും പ്രവര്‍ത്തനം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പൊങ്കാലയുടെ തലേ ദിവസമായ മാര്‍ച്ച് രണ്ട് വൈകുന്നേരം ആറു മുതല്‍ പൊങ്കാല ദിവസമായ മാര്‍ച്ച് മൂന്നിന് വൈകുന്നേരം ആറു വരെയാണ് മദ്യനിരോധനം.
കൂടാതെ തീർഥാടകർക്കും പൊതുജനങ്ങൾക്കും പൂർണമായ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശം നൽകി.
Kerala
ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ റസിഡൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധിയായിരിക്കും.
കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ എന്നീ താലൂക്കുകളിലാണ് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ചുമതലകളുള്ള ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമല്ല. മുൻ നിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകൾക്കും മാറ്റമുണ്ടാകില്ലെന്ന് കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ആയിരക്കണക്കിന് ഭക്തരാണ് പൊങ്കാലയിടാൻ എത്തിച്ചേരുന്നത്. ക്ഷേത്രത്തിൽനിന്ന് തുടങ്ങി മുളക്കുഴ, ഇടിഞ്ഞില്ലം - തിരുവല്ല, വള്ളംകുളം - കറ്റോട്, ചെന്നിത്തല - പൊടിയാടി, വീയപുരം, പച്ച - എടത്വാ, മുട്ടാർ തുടങ്ങി വിവിധ റോഡരികുകളിലൂടെ പൊങ്കാലയർപ്പണം നടക്കും.
ഭക്തരുടെ യാത്രാ സൗകര്യത്തിനായി സ്ഥിരം സർവീസിന് പുറമെ വിവിധ ഡിപ്പോകളിൽ നിന്നായി നിരവധി കെഎസ്ആർടിസി ബസുകൾ പ്രത്യേക സർവീസുകൾ നടത്തും. സഹായത്തിനായി വിവിധ ഇൻഫർമേഷൻ സെന്ററുകളും പോലീസുകാരും ക്ഷേത്ര വോളന്റിയർമാരും സജ്ജരായി രംഗത്തുണ്ടാകും.
District News
എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഡിസംബര്‍ നാലിന് നടക്കും. പൊങ്കാലയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. പൊങ്കാലയുടെ പ്രധാന ചടങ്ങായ കാര്‍ത്തികസ്തംഭം ഉയര്‍ത്തല്‍ നവംബര്‍ 23 ന് നടക്കും.
പൊങ്കാലദിനം പുലര്‍ച്ചെ 4ന് നിര്‍മാല്യദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9ന് വിളിച്ചുചൊല്ലി പ്രാര്‍ഥനയും തുടര്‍ന്ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍നിന്നും ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി കെടാവിളക്കിലേക്ക് ദീപം പകരും. തുടര്‍ന്ന് നടപ്പന്തലില്‍ പ്രത്യേകം തയാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദര്‍ശിയുമായ രാധാകൃഷ്ണന് നമ്പൂതിരി അഗ്നി പ്രോജ്വലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.
ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് പൊങ്കാല ഉദ്ഘാടനം ചെയ്യും. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വം ഭദ്രദീപ പ്രകാശനം നടത്തും. ക്ഷേത്ര മേല്‍ശാന്തി അശോകന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ട്രസ്റ്റിമാരായ രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടത്തും.
വൈകിട്ട് 5ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി ആമുഖപ്രഭാഷണം നിര്‍വഹിക്കും. തോമസ് കെ. തോമസ് എംഎല്‍എ അധ്യക്ഷതവഹിക്കും.
കൊടിക്കുന്നില്‍ സുരേഷ് എംപി, ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍, ഇമാം അമാനുല്ലാഹ് സുഹി എന്നിവര്‍ മുഖ്യസന്ദേശവും മുഖ്യകാര്യദര്‍ശി രാധാകൃഷണന് നമ്പൂതിരി അനുഗ്രഹപ്രഭാഷണവും നടത്തും. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പകര്‍ത്തും.