രാജാക്കാട്: റെഡ് അലർട്ടിൽ എത്തിയ പൊന്മുടി അണക്കെട്ട് തുറന്നു. അറ്റകുറ്റ ജോലികൾക്കായി പന്നിയാർ പവർ ഹൗസ് മൂന്നു മാസത്തേക്ക് അടച്ചതിനെത്തുടർന്ന് വൈദ്യുതി ഉത്പാദനം നിർത്തിവച്ചിരുന്നു.
പന്നിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പൊന്മുടി അണക്കെട്ടിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ എത്തിയതോടെയാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊന്മുടി അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടർ ഇന്നലെ ഉച്ചയ്ക്കു ശേഷം 10 സെന്റീമീറ്റർ ഉയർത്തിയത്.
സെക്കൻഡിൽ 7500 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. വേനൽ ആയതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറവാണ്. ജലനിരപ്പ് ക്രമീകരിക്കുന്നതോടെ ഷട്ടർ അടയ്ക്കും. പന്നിയാർ പുഴയുടെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഈ വർഷം ഇത് ഏഴാം തവണയാണ് പൊന്മുടി അണക്കെട്ട് തുറക്കുന്നത്. പന്നിയാർ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടിന്റെ ഭാഗമായുള്ള അണക്കെട്ടിൽ 707.75 അടി ആണ് പരമാവധി സംഭരണശേഷി. ഇപ്പോൾ 706.7 അടി വെള്ളമാണ് ഡാമിലുള്ളത്. 706.05 അടിയിൽ ആണ് റെഡ് അലർട്ട്.