കൊച്ചേട്ടന്റെ കത്ത്
പ്രിയ കൂട്ടുകാരേ,
ഒരു ഒഴിഞ്ഞ തെരുവോരം. യൂണിഫോമിട്ട, അഞ്ചോ ആറോ ആൺകുട്ടികളും പെൺകുട്ടികളും. ആൺകുട്ടികളോടൊപ്പം പെൺകുട്ടികളും സിഗരറ്റു വലിക്കുന്നു. ചിലർ മദ്യം കഴിക്കുന്നു... മയക്കുമരുന്നിന്റെ പൈശാചിക ലഹരിയിൽ ചിലർ കുഴഞ്ഞ് നിലത്തുവീഴുന്നു. ചിലർ ആൺകുട്ടികളുടെ തോളിൽ ചാരിവീണു നിൽക്കുന്നു... ചിലർ മണ്ണിലൂടെ ഇഴയുന്നു. ചിലർ സമീപത്തുള്ള പാടത്തിലേക്കിറങ്ങി അവിടെയുമിവിടെയും വീണുകിടക്കുന്നു! അവരുടെ കഴുത്തിലെ ഐഡന്റിറ്റി കാർഡ് ആടിയുലയുന്നു! ഐഡന്റിറ്റി കാർഡിൽ അവരുടെ പേരിനൊപ്പം, അവരുടെ അച്ഛന്റെ പേരും നിലത്തുവീണ് വിരൂപമാകുന്നു!
സമീപകാലത്ത് സോഷ്യൽ മീഡിയായിൽ വ്യാപകമായി പ്രചരിച്ച പല വീഡിയോകളിലെ ദൃശ്യങ്ങളാണ്, ഞാൻ മുകളിൽ വിവരിച്ചത്!
കൂട്ടുകാരേ, മാർച്ച് എട്ട്, ലോക വനിതാദിനമാണ്. വനിതാദിനത്തിൽ സ്ത്രീത്വത്തിന്റെ മഹിമയും !ഔന്നത്യവും ലോകം വാഴ്ത്തിപ്പാടും. സ്ത്രീ പുരുഷ സമത്വം എന്ന സംസ്കൃത സമൂഹത്തിന്റെ നിത്യലക്ഷ്യത്തിലേക്കുള്ള ദൂരമളക്കാൻ, ഫെമിനിസക്കാരുൾപ്പെടെ, നിരവധി സംവിധാനങ്ങൾ തിരക്കുകൂട്ടും! ആദർശവതികളായി, ത്യാഗോജ്വല ജീവിതം നയിച്ച ധീരവനിതകളെ, നല്ല അമ്മമാരെ, മക്കൾ സ്നേഹംകൊണ്ട് പുതപ്പിക്കും.
ജനകോടികൾക്ക് അക്ഷരവും അറിവും പകർന്ന്, ജീവിതത്തിന്റെ ജ്ഞാനവിളക്കുകളായി തെളിഞ്ഞുവിളങ്ങുന്ന ആയിരക്കണക്കിനു ടീച്ചർമാരെ, എണ്ണമറ്റ ശിഷ്യസമൂഹം ഗുരുത്വത്തിന്റെ മാതൃഭാവം നുണഞ്ഞുകൊണ്ട് അനുസ്മരിക്കും. വിവിധ രാജ്യങ്ങളിലും മതങ്ങളിലും രാഷ്ട്രീയത്തിലുമെല്ലാം ധീരമായ നേതൃത്വം നൽകി, കുടുംബത്തെയും സംഘടനയേയും, സ്ഥാപനങ്ങളേയും, എന്തിന് രാജ്യങ്ങളെത്തന്നെയും വിജയകരമായി നയിച്ച് ലോകത്തെ ഇന്നും അതിശയിപ്പിക്കുന്ന ധീരവനിതാ രത്നങ്ങളെ ആദരവോടെ നാം പ്രശംസിക്കും! സ്ത്രീ - അമ്മയാണ്, ദേവിയാണ്, പത്നിയാണ്, പെങ്ങളാണ്, മകളാണ് എന്നെല്ലാം. സ്നേഹമാണ്, ത്യാഗമാണ്, സേവനമാണ്, സഹനമാണ് എന്നെല്ലാം, നാടുമുഴുവൻ നാൽക്കവലകളിൽ നിരവധിപേർ പ്രസംഗിക്കും.
ഇതെല്ലാം ചെയ്യേണ്ടതാണ്. നമ്മുടെ അമ്മയും സഹോദരങ്ങളുമുൾപ്പെടെയുള്ള എല്ലാ സ്ത്രീകളും ആദരിക്കപ്പെടണം. പുരുഷനും സ്ത്രീയും ദൈവത്തിന്റെ മഹനീയ സൃഷ്ടികളെന്ന നിലയിൽ സമത്വവും തുല്യനീതിയും പങ്കിടണം. ഈ ലക്ഷ്യങ്ങളും ആദർശങ്ങളും ആദരിക്കപ്പെടുന്പോഴും ഈ കത്തിന്റെ തുടക്കത്തിൽ കണ്ട ജെൻ സി തലമുറയിൽനിന്നു മുഴങ്ങുന്ന അപായമണി മുഴക്കങ്ങൾ ആർക്കുവേണ്ടിയാണ് എന്ന് നാം ഉള്ളുണർന്നു വിചിന്തനം ചെയ്യണം!
പുതിയ തലമുറയിൽ വലിയൊരളവ് പെൺകുട്ടികൾ, പെണ്മയുടെ കുലീനതയും മഹത്വും അറിഞ്ഞ് അതിനനുസരിച്ച് ജീവിത മൂല്യങ്ങൾ സ്വായത്തമാക്കുന്നവരാണ്. മാതാപിതാക്കളെയും ഗുരുജനങ്ങളെയും ദേവസമം ആദരിക്കുന്ന പെൺമക്കൾ ഏറെയുണ്ട്.
എന്നാൽ, മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകാൻ ക്യൂനിൽക്കുന്ന പെൺകുട്ടികളുടെ എണ്ണം ഭീതിപരത്തുന്നുണ്ട്. അവർക്ക് എന്താണ് പറ്റുന്നത്്? പുരുഷന്മാരുടെ വസ്ത്രം ധരിച്ചാലോ, പുകവലിയും മദ്യപാനവും തുടങ്ങിയാലോ, പുരുഷന്മാരാകാനോ, സ്ത്രീ - പുരുഷസമത്വം നേടാനോ കഴിയില്ല എന്നാർക്കാണ് അറിയാത്തത്?
കൂട്ടുകാരേ, ദൈവം ഭൂവിനു നൽകിയ ഏറ്റവും വലിയ സമ്മാനമാണ് സ്തീത്വം. സ്ത്രീത്വത്തിൽ മാതൃത്വം ഉണ്ട്. അതിന്റെ വാത്സല്യവും ലാളനയും, കരുതലും കാരുണ്യവും ഉണ്ട്. സ്ത്രീ തന്റെ നിലയും വിലയും മറന്ന്, പുരുഷന്മാരുടെ ദുഃശ്ശീലങ്ങളിൽ അടിമകളായാൽ, പെൺകുട്ടി പുകവലിയും മദ്യപാനവും തുടങ്ങിയാൽ അപരിചിതരുടെ പീഢിത ശൃംഖലകളിൽ കുരുങ്ങിവീണാൽ, സമത്വമോ,സ്വാതന്ത്ര്യമോ ലഭിക്കില്ല എന്നു മാത്രമല്ല, എന്നെന്നും അപമാനത്തിന് കാരണമാവുകയും ചെയ്യും!
അതിനാൽ, പ്രിയ പൂങ്കുയിലുകളേ, സ്രഷ്ടാവായ ദൈവപിതാവ് നിങ്ങൾക്കു നൽകിയ സ്ത്രൈണതയുടെ മാതൃത്വത്തിന്റെ മാനവികതയുടെ എല്ലാ നന്മകൾക്കും ഈണമിടുക! ജീവിതംകൊണ്ട്, ആലപിക്കുക. അങ്ങനെ സ്രഷ്ടാവിന്റെ നിയോഗം നിറവേറ്റുക. കാരണം, സ്ത്രീ പുരുഷ സമത്വത്തിലാണ് പ്രപഞ്ചത്തിന്റെ നിലനിൽപ്പ് ദൈവം ക്രമപ്പെടുത്തിയിരിക്കുന്നത്. ആ വാഴ്വ് വാഴ്ത്തപ്പെടട്ടെ!
സസ്നേഹം, സ്വന്തം കൊച്ചേട്ടൻ