മണ്ണാർക്കാട്: അരകുർശ്ശി ഉദയർകുന്ന് ഭഗവതിയുടെ ഭക്തിനിർഭരമായ പ്രഥമ ആറാട്ടോടെ മണ്ണാർക്കാട് പൂരാഘോഷത്തിനു വർണാഭ തുടക്കം. കഴിഞ്ഞദിവസം രാത്രി 11ന് പൂരം കൊട്ടിപ്പുറപ്പെട്ടപ്പോൾ ക്ഷേത്രാങ്കണവും പരിസരവും ഭക്തിയുടെ നിറവിലായി.
പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.സി. സച്ചിദാനന്ദൻ, ജനറൽ സെക്രട്ടറി എം. പുരുഷോത്തമൻ, ട്രഷറർ എം.എസ്. വിജയൻ, ശ്രീകുമാർ കുറുപ്പ്, ഡോ. രാജൻ പുല്ലങ്കാട്ടിൽ, പി. ചന്ദ്രശേഖരൻ, പി.കെ. കൃഷ്ണദാസ്, ഗോപാലകൃഷ്ണൻ, പി.കെ. മോഹൻദാസ് തുടങ്ങിയവരുടെയും നൂറുകണക്കിന് ഭക്തരുടേയും അകമ്പടിയോടെ ദേവിയെ ആറാട്ടുകടവിലേക്കു ആനയിച്ചു.
ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന താന്ത്രിക ചടങ്ങുകൾക്കുശേഷം ക്ഷേത്രാങ്കണത്തിൽ ഉറഞ്ഞുതുള്ളിയ കോമരങ്ങൾ കൽപ്പന പുറപ്പെടുവിച്ചശേഷമാണ് ഉദയർകുന്ന് ഭഗവതിയുടെ തിടമ്പ് ആനയുടെ മുകളിലേറ്റിയത്. തുടർന്ന് ആചാര വെടിമുഴങ്ങിയതോടെ മണ്ണാർക്കാട് പൂരാഘോഷത്തിനു തുടക്കം കുറിച്ചുള്ള പുറപ്പാട് നടന്നു. രണ്ടാംപൂരം മുതൽ ചെറിയാറാട്ട് വരെ രാവിലെയും രാത്രിയിലുമായി ദേവിയുടെ ആറാട്ടെഴുന്നെള്ളിപ്പുണ്ടാകും. ഇന്നു വൈകുന്നേരം 6. 30നാണ് കൊടിയേറ്റം.