അങ്കമാലി: ഓണത്തോടനുബന്ധിച്ച് നെയ്ത്തോണം എന്ന പേരില്‍ ഇത്തവണ തപാല്‍ വകുപ്പ് പ്രത്യേക പോസ്റ്റല്‍ കാര്‍ഡ് പുറത്തിറക്കി. നാലു വശങ്ങളുള്ള കാര്‍ഡിനുള്ളില്‍ കൈത്തറി സാരിയുടെ ഡിസൈന്‍ ഉള്‍പ്പെടുന്ന ഒരു ഭാഗം ഒട്ടിച്ചുചേര്‍ത്തിട്ടുണ്ട് എന്ന സവിശേഷതയും ഈ കാര്‍ഡിനുണ്ട്.
200 കാര്‍ഡുകള്‍ മാത്രമാണ് കേരളത്തില്‍ മൊത്തം വിതരണത്തിനുണ്ടായിരുന്നത്. പോസ്റ്റല്‍ കാര്‍ഡിന്റെ മുഖവില 125 രൂപയാണെങ്കിലും ദൗർലഭ്യം മൂലം ഫിലാറ്റലിക് ക്ലബ്ബുകളില്‍ ഉയര്‍ന്ന വിലയ്ക്കായിരിക്കും കൈമാറ്റം ചെയ്യുക.
തൃശൂര്‍ ജില്ലയിലെ കുത്താമ്പുള്ളി നെയ്ത്തു ഗ്രാമത്തിന്റെ തനത് ഉത്പന്നമായ കുത്താമ്പുള്ളി സില്‍ക്ക് കൈത്തറി സാരിയുടെ ഡിസൈന്‍ ഉള്‍ക്കൊള്ളിച്ചാണു നെയ്ത്തോണം ഇറക്കിയിട്ടുള്ളത്. അതേസമയം, അപൂര്‍വ തപാല്‍ ഉത്പന്നങ്ങളുടെ ശേഖരണം ഹോബിയാക്കിയ അങ്കമാലി സ്വദേശി ഷൈജു കുടിയിരിപ്പിലിന്റെ ശേഖരത്തിലും ഇതിലൊന്ന് സ്ഥാനം പിടിച്ചിട്ടുണ്ട്.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രമുഖ ഫിലാറ്റലിക് ക്ലബ്ബുകളില്‍ അംഗത്വവും ഭാരവാഹിത്വവും ഷൈജുവിനുണ്ട്. അങ്കമാലി ഫിലാറ്റിലിക് ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റുമാണ് ഇദ്ദേഹം.