കീവ്: ക്രിസ്മസ് ആഘോഷത്തിനു തയാറെടുക്കുന്ന യുക്രയെ്നിൽ റഷ്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ വൻ നാശം. ഒരു കുഞ്ഞ് അടക്കം മൂന്നു പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. വൈദ്യുതിവിതരണ സംവിധാനങ്ങൾ തകർന്നതു മൂലം യുക്രെയ്നിലെ ഒട്ടേറെ പ്രദേശങ്ങൾ ഇരുട്ടിലായി.
650 ഡ്രോണുകളും 30 മിസൈലുകളാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. പടിഞ്ഞാറൻ യുക്രെയ്നിലെ വൈദ്യുതിവിതരണ സംവിധാനങ്ങൾക്ക് വലിയ തോതിൽ നാശം നേരിട്ടു.
ചെർണിഹീവ്, ലുവീവ്, ഒഡേസ മേഖലകളിൽ വൈദ്യുതി ഇല്ലാതായി. സെൻട്രൽ യുക്രെയ്നിലെ സൈറ്റോമിർ പ്രദേശത്ത് നാലുവയസുള്ള കുഞ്ഞ് അടക്കം രണ്ടു പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവിൽ മറ്റൊരാളും മരിച്ചു.
പടിഞ്ഞാറൻ യുക്രെയ്നിൽ റഷ്യൻ ഡ്രോണുകളും മിസൈലുകളും പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് നാറ്റോ അംഗം കൂടിയായ അയൽരാജ്യം പോളണ്ട്, മുൻകരുതലെന്ന നിലയിൽ യുദ്ധവിമാനങ്ങളെ വിന്യസിച്ചു.
യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ നേതൃത്വം റഷ്യൻ, യുക്രെയൻ പ്രതിനിധികളുമായി വെവ്വേറെ ചർച്ച പൂർത്തിയാക്കി ദിവസങ്ങൾക്കകമാണ് ഈ ആക്രമണം. അമേരിക്ക മുന്നോട്ടുവച്ച സമാധാന പദ്ധതിയിലെ ചില നിർദേശങ്ങൾ അംഗീകരിക്കാൻ റഷ്യക്കും യുക്രെയ്നും മടിയാണ്.