ജയ്സാൽമർ: ഇന്ത്യൻ സായുധ സേനയുടെ പരമോന്നത കമാൻഡർ എന്ന നിലയിൽ ചരിത്രം കുറിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. രാജസ്ഥാനിലെ ജയ്സാൽമറിൽ ഇന്ത്യ-പാക് അതിർത്തിക്ക് സമീപം തദ്ദേശീയമായി വികസിപ്പിച്ച 'പ്രചണ്ഡ്' ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററിൽ രാഷ്ട്രപതി പറന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രപതി ആക്രമണ ഹെലികോപ്റ്ററിൽ യാത്ര ചെയ്യുന്നത്.
ഒലിവ് ഗ്രീൻ ഫ്ലൈറ്റ് സ്യൂട്ട് ധരിച്ചെത്തിയ രാഷ്ട്രപതി, ജയ്സാൽമർ വ്യോമസേനാ താവളത്തിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ഏകദേശം 25 മിനിറ്റ് നീണ്ടുനിന്ന പറക്കലിൽ ഹെലികോപ്റ്ററിന്റെ കോ-പൈലറ്റ് സീറ്റിലിരുന്നാണ് രാഷ്ട്രപതി ആകാശക്കാഴ്ചകൾ കണ്ടത്. ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വിളിച്ചോതുന്ന 'വായു ശക്തി-2026' അഭ്യാസപ്രകടനത്തിന്റെ ഭാഗമായിട്ടായിരുന്നു പറക്കൽ.
വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് രണ്ടാമത്തെ ഹെലികോപ്റ്ററിൽ രാഷ്ട്രപതിയുടെ ഫോർമേഷന് നേതൃത്വം നൽകി. ജയ്സാൽമർ ഫോർട്ട്, ഗാഡിസർ തടാകം എന്നിവയ്ക്ക് മുകളിലൂടെ പറന്ന ഹെലികോപ്റ്റർ, പോഖ്റാൻ റേഞ്ചിലെ ഒരു സാങ്കൽപിക ലക്ഷ്യസ്ഥാനത്തിന് നേരെ ആക്രമണം നടത്തുന്നതിനും സാക്ഷിയായി.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് നിർമ്മിച്ച പ്രചണ്ഡ് ഹെലികോപ്റ്റർ ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയുടെ പ്രതീകമാണ്. ലോകത്ത് 5,000 മീറ്റർ (16,400 അടി) ഉയരത്തിൽ ആയുധങ്ങളുമായി പറന്നുയരാനും ഇറങ്ങാനും കഴിയുന്ന ഏക അറ്റാക്ക് ഹെലികോപ്റ്ററാണിത്. റഡാറുകളുടെ കണ്ണ് വെട്ടിക്കാനുള്ള പ്രത്യേക രൂപകൽപ്പന ഇതിനുണ്ട്. അത്യാധുനിക മിസൈലുകൾ, റോക്കറ്റുകൾ, തോക്കുകൾ എന്നിവ ഇതിൽ ഘടിപ്പിക്കാം.