ബംഗളൂരു: ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന മുൻ എംപി പ്രജ്വൽ രേവണയ്ക്ക് പുതിയ കുരുക്ക്. ജയിലിൽ കർണാടക ക്രൈംബ്രാഞ്ച് നടത്തിയ മിന്നൽ പരിശോധനയിൽ രേവണ്ണയുടെ പക്കൽ നിന്ന് മൊബൈൽ ഫോണും ചാർജറും കണ്ടെടുത്തു.
ഇതുമായി ബന്ധപ്പെട്ട് പരപ്പന അഗ്രഹാര പോലീസ് രേവണ്ണയ്ക്കെതിരെ പുതിയൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ പ്രജ്വൽ രേവണ്ണ ഒന്നാം പ്രതിയും അദ്ദേഹത്തിന്‍റെ സഹതടവുകാരൻ രണ്ടാം പ്രതിയുമാണ്.
അതേസമയം, കർശന സുരക്ഷയുള്ള ജയിലിനുള്ളിൽ തടവുകാരന് മൊബൈൽ ഫോണും മറ്റ് സൗകര്യങ്ങളും എത്തിച്ചു നൽകിയതിന് പിന്നിൽ ജയിൽ അധികൃതർക്ക് പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.