തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കഴിഞ്ഞ 35 വര്‍ഷമായി ഞാന്‍ കേരളത്തില്‍ വരുന്നുണ്ട്. ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. കേന്ദ്രത്തില്‍ ബിജെപി ഭരണവും ഏകദേശം ഇത്രയും കാലം പൂര്‍ത്തിയാക്കുന്നു.
കേന്ദ്രത്തില്‍ ബിജെപി ഭരിക്കുന്ന കാലം ഇടതുപക്ഷം ഭരിക്കുന്ന സര്‍ക്കാര്‍ കേരളത്തിലും ഭരണത്തില്‍ ഉണ്ടായിരുന്നു. ഈ കാലമത്രയും ജനാധിപത്യം, മതനിരപേക്ഷത, ഫെഡറല്‍ സംവിധാനം എന്നിവയ്ക്കെതിരേ നിരന്തരമായ ആക്രമണങ്ങളും അധിനിവേശവും നടന്നു.
കേരളത്തിലെ ഇടതുപക്ഷവും സര്‍ക്കാരും ഈ ആക്രമണങ്ങള്‍ക്കെതിരേ നിരന്തരം പോരാട്ടം നടത്തിവരുകയാണ്. ഇന്ത്യയില്‍ ബിജെപിക്കെതിരെ ഒരു ബദല്‍ സൃഷ്ടിക്കാന്‍ കേരള സര്‍ക്കാരിനു കഴിഞ്ഞു. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കോട്ടയത്ത് എത്തിയ സിപിഎം മുന്‍ അഖിലേന്ത്യ സെക്രട്ടറി പ്രകാശ് കാരാട്ട് ദീപികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്ന്.
കേരളം, ബംഗാള്‍, തമിഴ്നാട് - ഈ മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ എങ്ങനെ കാണുന്നു?
കേരളത്തില്‍ ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുന്ന ഒരു സര്‍ക്കാരാണുള്ളത്. അടുത്ത കാലത്ത് രാജ്യത്തെമ്പാടും മതന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ആക്രമണങ്ങളുണ്ടായി. എന്നാല്‍ കേരളത്തില്‍ 10 വര്‍ഷമായി ഒരു വര്‍ഗീയകലാപം പോലുമുണ്ടായിട്ടില്ല. 10വര്‍ഷത്തെ ഭരണത്തില്‍ കേരളത്തെ ഒരു പുതിയ കേരളമാക്കി മാറ്റാന്‍ ഇടതു സര്‍ക്കാരിനു കഴിഞ്ഞു. ഒരു തുടര്‍ഭരണം ജനം ആഗ്രഹിക്കുന്നു. ബംഗാളിലും ഒരു മാറ്റത്തിനായി ജനം തയാറെടുക്കുകയാണ്. പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നതിന്റെ ഒരു തുടക്കമുണ്ടാക്കാന്‍ ബംഗാളിൽ ഇത്തവണ കഴിയും. തമിഴ്നാട്ടിലും ഇടതുപക്ഷത്തിന് ഡിഎംഐ മുന്നണിയില്‍ ഭരണത്തിലെത്താന്‍ കഴിയും.
35 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണം ബംഗാളില്‍ സിപിഎമ്മിന് അന്ത്യംകുറിച്ചു എന്ന വാദത്തെപ്പറ്റി?
ബംഗാളില്‍ തുടര്‍ച്ചയായി ഏഴു ടേം പാര്‍ട്ടി ഭരിച്ചു, അസാധാരണമായ കാര്യമാണ്. ഭരണം മോശമാണെങ്കില്‍ തുടര്‍ഭരണം കിട്ടില്ല. തുടര്‍ഭരണം ഏകാധിപത്യം ആകുമെന്നതൊക്കെ ചില ബുദ്ധിജീവികളുടെ മാത്രം പ്രചരണമാണ്. അതിനോട് യോജിക്കുന്നില്ല. ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങള്‍ തീരുമാനിക്കും ആരു ഭരിക്കണം എത്രനാള്‍ ഭരിക്കണം, എന്നെല്ലാം. ബംഗാളില്‍ മാറ്റത്തിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചു ജനങ്ങള്‍ അത് ഏറ്റെടുത്തു. മാറ്റങ്ങള്‍ക്ക് ചില ഘടകങ്ങളും സഹായിച്ചു എന്നത് വസ്തുതയാണ്. ജനങ്ങള്‍ക്ക് വിശ്വാസം ഉള്ളിടത്തോളം കാലം ഭരിക്കാമെന്നാണ് എന്റെ നിലപാട്.
കേരളത്തിൽ ഭരണത്തുടര്‍ച്ചയുണ്ടാകുമോ?
ഡല്‍ഹിയിലെ ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നോക്കിക്കാണുന്ന ഒരാളെന്ന നിലക്ക് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന്റെ രാഷ്ട്രീയ നിലപാടുകളെ എങ്ങനെ നിര്‍വഹിക്കുന്നു, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എങ്ങനെ നടപ്പിലാക്കുന്നു തുടങ്ങിയ കാര്യങ്ങളെ ആധാരമാക്കി സംസാരിക്കുമ്പോള്‍, വിദ്യാഭ്യാസം, ആരോഗ്യം, പൊതു വികസന അജണ്ട, സാമൂഹ്യ നീതിക്കായുള്ള അജണ്ട നടപ്പാക്കല്‍, എല്ലാറ്റിനും ഉപരി മതസൗഹാര്‍ദത്തെ എങ്ങനെ നിലനിര്‍ത്തുന്നു എന്നിവയെല്ലാം മുന്‍നിര്‍ത്തി പരിശോധിക്കുമ്പോള്‍ ഈ സര്‍ക്കാര്‍ മികച്ച റിക്കാര്‍ഡ് നിലനിര്‍ത്തി .ഈ വസ്തുതകളെ ആധാരമാക്കുമ്പോള്‍ ഭരണം ജനകീയമായിരുന്നു, അതിനാല്‍ ഈ ഭരണതുടര്‍ച്ച ജനങ്ങള്‍ ആഗ്രഹിക്കുന്നു. അതുണ്ടാകുക തന്നെ ചെയ്യും.
ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ജനസമ്മതിയെ ബാധിക്കുമോ?
ഈ വിഷയത്തില്‍ കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷന് ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല, പിന്നെ എല്ലാക്കാലത്തും തെരഞ്ഞെടുപ്പുകാലത്ത് ഇതുപോലെ അനവധി ആരോപണങ്ങള്‍ ഉണ്ടാകാറുണ്ട്. കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പിലും ഈ ആരോപണം ഉയര്‍ന്നുവന്നു; അതിന് കാര്യമായ പ്രതികരണം ഉണ്ടായില്ല.
ബിജെപി ഡീല്‍, എസ്ഡിപിഐ പോലുള്ള സംഘടനകളുമായി സിപിഎമ്മിനു രഹസ്യബന്ധമുണ്ടെന്ന ആരോപണം?
തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉണ്ടാകാറുണ്ട്. ജമാഅത് ഇസ്ലാമി പോലുള്ള സംഘനകളുമായിട്ടുള്ള യുഡിഎഫിന്റെ ബന്ധത്തെപ്പറ്റി അവര്‍ പറയട്ടെ, തങ്ങളുടെ രാഷ്ട്രീയ ബന്ധങ്ങളെ മറക്കാന്‍ അവര്‍ ഇത്തരം ആരോപണം ഉന്നയിക്കുന്നു.
രാഹുല്‍ ഗാന്ധി, കേരളത്തില്‍ വനിതാ മുഖ്യമന്ത്രി ഉണ്ടാകണമെന്നു പറഞ്ഞു; എങ്ങനെ കാണുന്നു.എല്‍ഡിഎഫിന് അങ്ങനെ നിലപാടുണ്ടോ ?
ആദ്യം കോണ്‍ഗ്രസ് ജയിക്കട്ടെ, മുഖ്യമന്ത്രി ആരെന്ന് പിന്നിടല്ലേ തീരുമാനിക്കുക. എല്‍ഡിഎഫും ഇക്കാര്യത്തില്‍ ആദ്യം ജനവിധി വരട്ടെ എന്നനിലപാടിലാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് തെരഞ്ഞെടുപ്പില്‍ നയിക്കുന്നത്. മുഖ്യമന്ത്രി ആരാകണമെന്ന് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. അതാണ് സിപിഎം രീതി. ഈ കാര്യത്തില്‍ ഒന്നും പ്രവചിക്കാനാവില്ല.
വിദേശ ഫണ്ട് സംബന്ധിച്ച് പുതിയ നിയമ ഭേദഗതി?
രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്ത് ഈ നിയമത്തെ ഞങ്ങള്‍ അനുകൂലിച്ചിരുന്നു, വിദേശ ഫണ്ട് രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കോ രാജ്യ സുരക്ഷയെയോ ബാധിക്കരുതെന്ന കാര്യത്തില്‍ മാത്രമായിരുന്നു. എന്നാല്‍, ഇന്ന് മോദി സര്‍ക്കാര്‍ ഈ നിയമത്തില്‍ വരുത്തുന്ന ഭേദഗതി ദുരുദ്ദേശ്യപരമാണ്.
മോദി സര്‍ക്കാര്‍ എഫ്സിആര്‍എ ഉപയോഗിക്കുന്നത് മതന്യൂനപക്ഷങ്ങള്‍ക്കും അവര്‍ നടത്തുന്ന സംഘടനകള്‍ക്കും എതിരേ ഒരു ആയുധമായിട്ടാണ്. ഇഡി, സിബിഐ അടക്കമുള്ള സംവിധാനങ്ങളെ ഉപയോഗിച്ച് എങ്ങനെ തങ്ങളെ അനുകൂലിക്കാത്തവരെ വരുതിയില്‍ വരുത്താമെന്നതാണ്. മതന്യൂനപക്ഷങ്ങളെയും അവര്‍ നടത്തുന്ന സംഘടനകളെയും എങ്ങനെ നിയന്ത്രിക്കാം, വരുതിയിലാക്കാം എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ബില്ലിലൂടെ ഉദ്ദേശിക്കുന്നത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ അനുകൂല സംഘടനകള്‍ക്ക് ഇതൊന്നും ബാധകമല്ല എന്ന വൈരുധ്യവും ഇതിലുണ്ട്.
കേരളത്തിലെ തെരഞ്ഞെടുപ്പു വിജയത്തെ സംബന്ധിച്ച് എന്തെങ്കിലും പ്രവചനം?
കേരളത്തിലെ തെരഞ്ഞെടുപ്പു ഫലം സംബന്ധിച്ച് ഒരു പ്രവചനവും എനിക്കില്ല. കേരളീയര്‍ എല്ലാവരും രാഷ്ട്രീയ പ്രബുദ്ധരാണ്. സര്‍ക്കാരിന്റെ നയങ്ങളും നടപടികളും നന്നായി വീക്ഷിക്കുന്നവരുമാണ്. സാധാരണ ഭരണ വിരുദ്ധ വികാരം എന്ന ഒരു കാര്യം ഇവിടെ ഇപ്പോഴില്ല.