വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഗർഭച്ഛിദ്ര ഗുളികകളുടെ ഉപയോഗവും പ്രചാരവും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനെതിരേ ശക്തമായ പ്രാർഥനയും ബോധവത്കരണ നടപടികളുമായി യുഎസ് കത്തോലിക്കാ മെത്രാൻ സമിതി.
പ്രോ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ അവസാനം വരെ നീണ്ടുനിൽക്കുന്ന പ്രാർഥനായജ്ഞത്തിനും പ്രതിഷേധ പരിപാടികൾക്കുമാണ് സഭ ആഹ്വാനം ചെയ്തിരിക്കുന്നത്.
“ഓരോ ഗർഭച്ഛിദ്രവും ഒരു കുഞ്ഞിന്റെ മരണത്തിനും അമ്മയുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങൾക്കുമാണ് കാരണമാകുന്നത്. ഗുളികകൾ എളുപ്പത്തിൽ ലഭ്യമാകാൻ തുടങ്ങിയതോടെ രാജ്യത്തു ഗർഭച്ഛിദ്രനിരക്കും ആരോഗ്യസംബന്ധമായ അപകടസാധ്യതകളും ആശങ്കാജനകമായ രീതിയിൽ ഉയരുകയാണ്”-യുഎസ് മെത്രാൻസമിതി പ്രസിഡന്റ് ആർച്ച്ബിഷപ് പോൾ കോക്ലിയും പ്രോ ലൈഫ് കമ്മിറ്റി ചെയർമാൻ ബിഷപ് ഡാനിയൽ തോമസും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
ഓൺലൈൻ വഴിയും തപാൽമാർഗവും ഗർഭച്ഛിദ്ര ഗുളികകൾ ലഭ്യമാക്കാൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് ബിഷപ്പുമാർ ചൂണ്ടിക്കാട്ടി. വൈദ്യസഹായമോ മേൽനോട്ടമോ ഇല്ലാതെ സ്ത്രീകൾ ഒറ്റയ്ക്കു ഗർഭച്ഛിദ്രത്തിന് മുതിരുന്നത് വലിയ അപകടങ്ങൾക്ക് വഴിവയ്ക്കുന്നുണ്ടെന്നും ഇതു ചൂഷണങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.
വിശ്വാസികൾ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥത തേടി പ്രാർഥിക്കണമെന്നും ഗർഭച്ഛിദ്ര ഗുളികകൾ നിർമിക്കുന്ന മരുന്ന് കമ്പനികൾക്കെതിരേയുള്ള പ്രതിഷേധങ്ങളിൽ അണിചേരണമെന്നും മെത്രാൻസമിതി അഭ്യർഥിച്ചു.