കൂത്തുപറമ്പ്: മകന്റെ വിവാഹം ക്ഷണിക്കാൻ ഭർത്താവിനോടൊപ്പം വീട്ടിൽനിന്നിറങ്ങിയ വീട്ടമ്മ കാറിടിച്ചു മരിച്ചു. അപകടത്തിൽ ഭർത്താവിനും പരിക്കേറ്റു. കണ്ടംകുന്ന് പള്ളിക്കുന്നിലെ വള്ളിൽ ഹൗസിൽ സി. പ്രേമിയാണ് (56) മരിച്ചത്. ഇന്നലെ രാവിലെ 7.15 ഓടെയായിരുന്നു അപകടം.
പരിസരവാസികളെ വിവാഹത്തിന് ക്ഷണിക്കുന്നതിനായി വീട്ടിൽനിന്നിറങ്ങി റോഡരികിൽ നിൽക്കുമ്പോഴായിരുന്നു അപകടം.
കൂത്തുപറമ്പ് ഭാഗത്തുനിന്ന് മട്ടന്നൂർ ഭാഗത്തേക്കു പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. പരിക്കേറ്റ പ്രേമിയേയും ഭർത്താവ് അച്യുതനേയും ഉടൻ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പ്രേമിയുടെ ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ അച്യുതൻ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സ തേടി. അടുത്തമാസം എട്ടിനായിരുന്നു ഇവരുടെ മകന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. കോട്ടയം തള്ളോട്ടെ പരേതനായ നന്ത്യത്ത് കുമാരൻ-ചെവിടിയൻ ദേവൂട്ടി ദന്പതികളുടെ മകളാണ്. മക്കൾ: മിഥുൻ, അതുൽ. സഹോദരങ്ങൾ: ശോഭ, ദിനേശൻ (സിപിഎം കോട്ടയം അങ്ങാടി ടൗൺ ബ്രാഞ്ച് സെക്രട്ടറി), ഷൈബ.