തൃശൂർ: ഇലക്ഷൻ ഡ്യൂട്ടിയുടെ പിരിമുറുക്കത്തിന് ആശ്വാസമേകി പ്രിസൈഡിംഗ് ഓഫീസറുടെ നാടൻപാട്ട്.
വിആർ പുരം എച്ച്എസ്എസ് കൊമേഴ്സ് അധ്യാപകൻ എ.വി. വിജീഷ് ലാലാണ് സഹപ്രവർത്തകർക്കായി ടെൻഷൻ ഫ്രീ പാട്ട് പാടിയത്. പാടുന്നതിന്റെ ദൃശ്യം കൂടെയുള്ള അധ്യാപികമാരായ ഹീര തച്ചോത്ത്, അന്പിളി, നിജ എന്നിവർ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.
ദൃശ്യം പിന്നീടു സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ പ്രിസൈഡിംഗ് ഓഫീസറുടെ ഇലക്ഷൻ മൂഡ് പാട്ട് വൈബായി. വിജീഷ് ലാലിന്റെ പാട്ടുമാത്രമല്ല, ഒരുമിച്ചുള്ള ജോലിയും ടെൻഷൻ ഫ്രീയായിരുന്നുവെന്നു സഹപ്രവർത്തകർ പറഞ്ഞു. നേരത്തേ കരിന്തലക്കൂട്ടം നാടൻപാട്ട് സംഘത്തിലെ കലാകാരനായിരുന്നു വിജീഷ് ലാൽ.
വോട്ടെടുപ്പു കഴിഞ്ഞ് സാമഗ്രികൾ പാക്ക് ചെയ്ത് സ്കൂളിലെ മറ്റു ബൂത്തുകളിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരെ കാത്തിരിക്കുന്പോഴായിരുന്നു പാട്ട്. പാലോം പാലോം നല്ല നടപ്പാലം, പറന്നുപറന്നുപറന്നു ചെല്ലാൻ പറ്റാത്ത കാടുകളിൽ എന്നീ പാട്ടുകളാണു പാടിയത്.
പാടിക്കഴിഞ്ഞതും മറ്റുള്ളവരും എത്തി. രാത്രി എട്ടോടെയാണ് സംഘം വോട്ടെടുപ്പുകേന്ദ്രം വിട്ടത്.