കോതമംഗലം: ഏത്തക്കായ വില കുത്തനേ ഇടിഞ്ഞതോടെ കർഷകർ കൃഷിയിൽനിന്ന് പിന്തിരിയുന്നു. മെച്ചപ്പെട്ട വരുമാനം പ്രതീക്ഷിച്ച് ഏത്തവാഴ കൃഷി ചെയ്ത നിരവധി കർഷകർ വിലയിടിവുമൂലം പ്രതിസന്ധിയിലാണ്.
സ്ഥലം പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷിയിലിറങ്ങിയവരാണ് നഷ്ടത്തിൽ നട്ടംതിരിയുന്നത്. മുൻ വർഷങ്ങളിൽ ലഭിച്ചിരുന്ന വിലയിൽനിന്നു വളരെ കുറഞ്ഞ വിലയാണ് ഏത്തക്കായ്ക്ക് വിപണിയിൽ ലഭിക്കുന്നത്. നാടൻ ഏത്തക്കായുടെ വില ഇടിക്കാനായി ഇതരസംസ്ഥാന ലോബികളടക്കം രംഗത്തുണ്ട്.
കർഷകവിപണികളിൽ ഒരു കിലോ ഏത്തക്കായ്ക്ക് പരമാവധി 25 - 30 രൂപയാണു ലഭിക്കുന്നത്. കർഷകവിപണികളിൽ 20 രൂപ മുതലാണു ലേലം തുടങ്ങുന്നത്. ഏത്തപ്പഴം കിലോയ്ക്ക് 30 രൂപ മുതൽ ലഭ്യമാണ്. 100 രൂപയ്ക്ക് മൂന്നു കിലോഗ്രാം വിൽക്കുന്നവരുമുണ്ട്. ചിലയിടങ്ങളിൽ നാടൻ ഏത്തപ്പഴം കിലോഗ്രാമിന് 40 രൂപവരെ ചില്ലറ വില്പന നടക്കുന്നുമുണ്ട്.
ഉത്പാദനച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ കിലോഗ്രാമിന് 40-45 രൂപയ്ക്കു മുകളിലെങ്കിലും വില കിട്ടണം. മുൻവർഷങ്ങളിൽനിന്നു വ്യത്യസ്തമായി ഇക്കുറി കൃഷി കൂടുതലുള്ളതായും പറയുന്നു. നാടൻ ഏത്തക്കുലയുടെ വരവ് കൂടിയതും വിലയിടിവിന് ഇടയാക്കിയിട്ടുണ്ട്. കർണാടകയിലും തമിഴ്നാട്ടിലും മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി ഏത്തവാഴകൃഷി കൂടിയിട്ടുണ്ട്. ഇതു കേരളവിപണിയിലേക്ക് എത്തുന്നതും വിലയിടിവിനു കാരണമാകുന്നതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
തറവിലയിൽ കാര്യമില്ലെന്ന് കർഷകർ
കഴിഞ്ഞവർഷം 85 രൂപവരെ കർഷകർക്കു ലഭിച്ചിരുന്നു. ഉത്പാദനച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ വില ഇടിയുന്നത് കർഷകർക്കു തിരിച്ചടിയാണ്. അതുകൊണ്ടുതന്നെ പുതുകൃഷിയിൽനിന്ന് ചെറുകിട കർഷകർ ഉൾവലിയുകയാണെന്ന് ഏത്തവാഴ വിത്ത് വിൽക്കുന്ന വ്യാപാരികൾ പറയുന്നു. ഈ സീസണിന്റെ തുടക്കത്തിൽ അത്യാവശ്യം വില ലഭിച്ചിരുന്നുവെങ്കിലും കുറഞ്ഞ വിലയ്ക്കു പുറമേനിന്ന് ഏത്തക്കുല എത്തിത്തുടങ്ങിയതോടെ വിപണിയിൽ നാടൻ കുലയ്ക്ക് ഡിമാൻഡില്ലാതായി.
ഏത്തക്കുലയ്ക്ക് 30 രൂപ തറവില നിശ്ചയിച്ചിട്ടുണ്ടെങ്കിലും കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. മൂല്യവർധിത ഉത്പന്ന നിർമാണത്തിനും ചെറുകിട കർഷകർക്കു സൗകര്യങ്ങളില്ല. ഇക്കാരണത്താൽ കിട്ടുന്ന വിലയ്ക്കു വിൽക്കാതെ തരമില്ലെന്നായി. വിലയിടിവ് കാരണം ഏത്തവാഴ കൃഷിയോടുള്ള താത്പര്യവും കുറഞ്ഞുതുടങ്ങി.
കാട്ടാനയുടെയും കുരങ്ങിന്റെയും വിവിധയിനം പക്ഷികളുടെയും വവ്വാലിന്റെയും ശല്യം കാരണം ഏറെ ബുദ്ധിമുട്ടുന്ന മലയോരകർഷകർ വളരെ കഷ്ടപ്പെട്ടാണു വാഴക്കൃഷിയെ സംരക്ഷിച്ചുവരുന്നത്. ഇതിനിടയിൽ കനത്ത കാറ്റും മഴയും ഉൾപ്പെടെയുള്ള കാലാവസ്ഥാകെടുതിയും പ്രതിസന്ധിയുണ്ടാക്കാറുണ്ട്. വിള ഇൻഷ്വറൻസുകൾ എടുക്കാറുണ്ടെങ്കിലും യഥാർഥനഷ്ടത്തിനു പരിഹാരമാകാറില്ല.
തൊഴിലാളികളുടെ അഭാവവും കൂലി, വളം, കീടനാശിനി എന്നിവയുടെ വിലവർധനയും ഉത്പാദനച്ചെലവ് കൂട്ടി. തദ്ദേശസ്ഥാപനങ്ങളോ കൃഷിവകുപ്പോ ഇടപെട്ട് ഉയർന്ന വിലയ്ക്ക് ഏത്തക്കായ് സംഭരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റി കയറ്റുമതിസാധ്യതകൾ ഉൾപ്പെടെ പ്രയോജനപ്പെടുത്തി വിപണനം നടത്തണം.