കൊളംബോ: ശ്രീലങ്കയിൽ ജയിൽ കലാപത്തിൽ മരിച്ച മലയാളി എസ്. ഉണ്ണികൃഷ്ണന്റെ (73) സംസ്കാരം പ്രത്യേക പോലീസ് സംരണത്തിൽ നെഗംബോയിൽ നടത്തി. ജയിൽ കലാപവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് ഇക്കാര്യം കോടതിയെ അറിയിക്കുകയായിരുന്നു.
ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയായ ഇദ്ദേഹത്തിന്റെ പേര് ചില റിപ്പോർട്ടുകളിൽ ശരത്ചന്ദ്രൻ ഉണ്ണിത്താൻ എന്നും പരാമർശിക്കുന്നുണ്ട്. നാലു പതിറ്റാണ്ടായി കുടുംബത്തിനൊപ്പം ചെന്നൈയിലായിരുന്നു താമസം.
മാർച്ച് രണ്ടിന് ശ്രീലങ്കയിലെത്തിയ ഇയാളെ കഞ്ചാവ് കൈവശം വച്ചതിന് അറസ്റ്റ് ചെയ്യുകയായിരുന്നു. നെഗംബോ ജയിലേക്കാണ് റിമാൻഡ് ചെയ്തത്.
ജൂലൈ അഞ്ച്, ആറ് തീയതികളിൽ ജയിലിലുണ്ടായ കലാപത്തിൽ ഇയാളടക്കം 22 പേരാണ് മരിച്ചത്. ഇതിൽ പത്തു പേർ സുരക്ഷാഭടന്മാരായിരുന്നു. നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കോടതി നിർദേശപ്രകാരം സർക്കാർ ചെലവിൽ ഇയാളുടെ സംസ്കാരം നടത്തി എന്നാണ് പോലീസ് അറിയിച്ചത്. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു.