ബംഗളൂരു: ജയിലിൽ കഴിയുന്ന വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ കേന്ദ്ര സർക്കാരിനെ വെല്ലുവിളിച്ച് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉമർ ഖാലിദിനെ ഭയപ്പെടുകയാണെന്നും, അതിനാലാണ് വർഷങ്ങളായി വിചാരണ തുടങ്ങാതെ നീട്ടിക്കൊണ്ടുപോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആരാണ് രാജ്യസ്നേഹിയെന്നും രാജ്യദ്രോഹിയെന്നും തീരുമാനിക്കേണ്ടത് ബിജെപിയല്ല, രാജ്യത്തെ കോടതികളാണെന്ന് ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു.
ഉമർ ഖാലിദ് ദേശസ്നേഹിയാണെന്ന കർണാടക കോൺഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദിന്റെ പ്രസ്താവനയെയും അദ്ദേഹം പിന്തുണച്ചു. 2020 സെപ്റ്റംബറിൽ ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ഖാലിദ് വർഷങ്ങളായി ജയിലിലാണെന്നും, കുറ്റപത്രം സമർപ്പിച്ചിട്ടും വിചാരണ എന്തുകൊണ്ട് നടത്തുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഉമർ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ രംഗത്തുവന്ന എബിവിപിയുടെ നടപടിയെ ഖാർഗെ വിമർശിച്ചു.
ഗുണ്ടായിസം സഹിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, വിദ്യാഭ്യാസ പരിഷ്കരണങ്ങളെക്കുറിച്ചും കർണാടക പിഎസ്സി നിയമന തട്ടിപ്പുകളെക്കുറിച്ചും സംസാരിക്കാൻ എബിവിപിയോട് ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന രാജ്യദ്രോഹത്തിന് തുല്യമാണെന്നും ക്രമസമാധാന നില തകർക്കാൻ ശ്രമിക്കുകയാണെന്നും കർണാടക ബിജെപി അധ്യക്ഷൻ ബി. വൈ. വിജയേന്ദ്ര ആരോപിച്ചു.