ന്യൂഡൽഹി: കുടിവെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് (അതിസൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങൾ) മലിനീകരണത്തിനെതിരേ വാളൻപുളിയുടെ കുരു ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ പരിഹാരം കണ്ടെത്തിയ മൂന്ന് ഇന്ത്യൻ കൗമാരക്കാർക്ക് അന്താരാഷ്ട്ര അംഗീകാരം.
വിവിയൻ ഛാവ്ഛാരിയ, അരിയാന അഗർവാൾ, അവ്യാന മേത്ത എന്നീ 16 വയസുകാരാണ് 2026ലെ ആഗോള പരിസ്ഥിതി മത്സരമായ "ദി അർഥ് പ്രൈസ്'ന്റെ ഏഷ്യൻ മേഖല ജേതാക്കളായത്.
ഉപേക്ഷിക്കുന്ന പുളിങ്കുരുവിൽ നിന്ന് ഇവർ വികസിപ്പിച്ചെടുത്ത "പ്ലാസ്-സ്റ്റിക്' എന്ന ബയോഡീഗ്രേഡബിൾ പൗഡർ വെള്ളത്തിലിട്ടാൽ, അത് പ്ലാസ്റ്റിക് കണങ്ങളെ ആകർഷിച്ച് ഒന്നിച്ച് ചേർക്കുന്നു. തുടർന്ന് ഒരു സാധാരണ കാന്തം ഉപയോഗിച്ച് ഇവ വെള്ളത്തിൽ നിന്ന് എളുപ്പത്തിൽ നീക്കം ചെയ്യാം.
ഐഐടി ഗുവാഹത്തിയുടെ സഹായത്തോടെ വികസിപ്പിച്ച ഈ സാങ്കേതികവിദ്യ ഗ്രാമീണ മേഖലകളിൽ വൈദ്യുതിയോ വലിയ ഫിൽട്ടറുകളോ ഇല്ലാതെ ശുദ്ധജലം ലഭ്യമാക്കാൻ സഹായിക്കും.
പുരസ്കാരത്തുകയായി ലഭിച്ച 12,500 ഡോളർ (ഏകദേശം 10 ലക്ഷം രൂപ) ഉപയോഗിച്ച് പദ്ധതി കൂടുതൽ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഇവരുടെ ലക്ഷ്യം.