തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് നയപ്രഖ്യാപനത്തിന് അംഗീകാരം.
മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 29നാണ് നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനം. വരുന്ന ദിവസങ്ങളിൽ അവധിയായതിനാലാണ് ഇന്നലെ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നത്.
നിയമസഭാ ചീഫ് വിപ്പായി അപു ജോണ് ജോസഫിന് അംഗീകാരം നല്കി. ഹൈക്കോടതി അഡീഷണൽ അഡ്വക്കേറ്റ് ജനറലായി അഡ്വ. കെ.സി. വിൻസെന്റിനെ നിയമിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിതനായ ടി. അസഫ് അലിക്ക് ലോകായുക്ത സ്പെഷൽ അറ്റോർണി, കേരള സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ എന്നീ അധിക ചുമതലകൾ നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.
വയോജന വകുപ്പിന്റെ കീഴിൽ വരുന്ന മേഖലകൾ സംബന്ധിച്ച് തീരുമാനമായി. നിലവിൽ സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള വിഷയങ്ങളാണ് പുതുതായി രൂപീകരിക്കുന്ന വയോജന വകുപ്പിന്റെ കീഴിൽ ഉൾപ്പെടുത്തുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.