വൈത്തിരി: അച്ചൂർ, ആറാം മൈൽ തുടങ്ങിയ പ്രദേശങ്ങളിൽ തേയില കൃഷി പ്രതിസന്ധിയിൽ.
വയനാടിന്റെ സന്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന തേയില കൃഷി ഇന്ന് കർഷകർക്കും തോട്ടമുടമകൾക്കും കനത്ത ബാധ്യതയായി മാറിയിരിക്കുന്നു. ഉത്പാദനച്ചെലവിലെ വർധനയും വിപണിയിലെ വിലയിടിവുമാണ് ഈ മേഖലയെ പ്രധാനമായും തളർത്തുന്നത്. ഒരു കിലോ പച്ചില നുള്ളിയെടുക്കാൻ വലിയ തുക കൂലിയായും വളത്തിനും കീടനാശിനിക്കുമായി ചെലവാകുന്നുണ്ട്. എന്നാൽ ഇതിനനുസരിച്ചുള്ള തുക ലേലകേന്ദ്രങ്ങളിൽ നിന്നോ സഹകരണ സ്ഥാപനങ്ങളിൽ നിന്നോ തേയിലയ്ക്ക് ലഭിക്കുന്നില്ല.
തേയില പച്ചില വില
ഫാക്ടറികളിലും സൊസൈറ്റികളിലും കൊടുക്കുന്ന പച്ചിലയ്ക്ക് കിലോയ്ക്ക് ശരാശരി 12 മുതൽ 18 വരെയാണ് നിലവിലെ മാർക്കറ്റ് വില. സംസ്കരിച്ച തേയിലപ്പൊടിയുടെ റീട്ടെയിൽ വില കിലോയ്ക്ക് 180 മുതൽ 250 വരെയുണ്ട്.
സാധാരണ രീതിയിൽ ഒരു വലിയ ചാക്കിൽ ഏകദേശം 25 കിലോ മുതൽ 35 കിലോ വരെ പച്ചില കൊള്ളും. തോട്ടം മേഖലയിലെ നിലവിലെ സർക്കാർ/യൂണിയൻ വേതന നിരക്ക് പ്രകാരം ഒരു ദിവസത്തേക്ക് 500 മുതൽ 600 ആണ് അടിസ്ഥാന കൂലി. ചെറിയ തോട്ടങ്ങളിൽ പറിക്കുന്ന ഇലയുടെ ആകെ തൂക്കമനുസരിച്ച് കിലോയ്ക്ക് എട്ട് മുതൽ 10 വരെയാണ് ലഭിക്കുക. രാജ്യാന്തര വിപണിയിലുണ്ടായ വ്യതിയാനങ്ങളും കയറ്റുമതിയിലെ കുറവും തിരിച്ചടിയായതോടെ ആഭ്യന്തര വിപണിയിലും തേയിലയ്ക്ക് പ്രതീക്ഷിച്ച വല ലഭിക്കാ്ത സാഹചര്യമാണ് നിലവിലുള്ളത്.
കാലാവസ്ഥാ വ്യതിയാനം
കാലാവസ്ഥാ വ്യതിയാനമാണ് തേയില കർഷകർ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. ക്രമം തെറ്റിയെത്തുന്ന മഴയും ദീർഘനാൾ നീണ്ടുനിൽക്കുന്ന വരൾച്ചയും തേയിലച്ചെടികളുടെ വളർച്ചയേയും ഉത്പാദനത്തെയും സാരമായി ബാധിക്കുന്നുണ്ട്. മുൻപ് കൃത്യമായി ലഭിച്ചിരുന്ന വിളവ് ഇപ്പോൾ ലഭിക്കുന്നില്ലെന്ന് മാത്രമല്ല അപ്രതീക്ഷിതമായി ഉണ്ടാകുന്ന താപനില വ്യതിയാനങ്ങൾ കാരണം ഇലപ്പേൻ, തേയിലക്കൊതുക് തുടങ്ങിയ കീടങ്ങളുടെ ആക്രമണം രൂക്ഷമാകുകയും ചെയ്യുന്നു. ഇവയെ പ്രതിരോധിക്കാൻ വൻ തുക ചെലവഴിച്ച് മരുന്നുകൾ തളിക്കേണ്ടി വരുന്നത് കർഷകന്റെ സാന്പത്തിക ഭാരം വീണ്ടും വർധിപ്പിക്കുന്നു. കൂടാതെ പുലി, കടുവ, കാട്ടാന, കാട്ടുപോത്ത് തുടങ്ങിയ വന്യജീവികളുടെ ശല്യം കാരണം പല തോട്ടങ്ങളിലും തൊഴിലാളികൾക്ക് സമയത്തിന് ജോലിക്ക് ഇറങ്ങാൻ സാധിക്കാത്ത സ്ഥിതിയുമുണ്ട്. കഴിഞ്ഞ ആഴ്ചയും അച്ചൂരിലെ തേട്ടത്തിൽ പുലി ഇറങ്ങിയതാതി തൊഴിലാളികൾ പറഞ്ഞു.
തൊഴിലാളി ക്ഷാമം
പരന്പരാഗതമായി ഈ മേഖലയിൽ ജോലി ചെയ്തിരുന്ന പ്രാദേശിക തൊഴിലാളികൾ മറ്റ് മേഖലകളിലേക്ക് മാറുന്നതോടെ ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ടി വരുന്നു.എന്നാൽ ഇവരുടെ നൈപുണ്യക്കുറവും കൃത്യസമയത്ത് ആളെ കിട്ടാത്തതും വിളവെടുപ്പിനെ ബാധിക്കുന്നുണ്ട്.
യന്ത്രങ്ങൾ ഉപയോഗിച്ചുള്ള വിളവെടുപ്പിലേക്ക് പലരും മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും വയനാട്ടിലെ കുത്തനെയുള്ള മലഞ്ചെരിവുകളിൽ യന്ത്രങ്ങൾ ഉപയോഗിക്കുന്നത് എളുപ്പമല്ല. ചെറുകിട തേയിലക്കർഷകരാണ് ഈ പ്രതിസന്ധി കൂടുതൽ അനുഭവിക്കുന്നത്. ഉത്പാദിപ്പിക്കുന്ന പച്ചില ന്യായമായ വിലയ്ക്ക് വിൽക്കാൻ സാധിക്കാതെ വരുന്നത് ഇവരുടെ ജീവിതമാർഗം തന്നെ അടയ്ക്കുന്നു. ഫാക്ടറികൾ നിശ്ചയിക്കുന്ന കുറഞ്ഞ വിലയ്ക്ക് പച്ചില നൽകേണ്ടി വരുന്നത് പലരും കൃഷി ഉപേക്ഷിക്കുന്നതിലേക്കും നയിച്ചിട്ടുണ്ട്.
സർക്കാർ തലത്തിൽ നിന്നുള്ള സബ്സിഡികളും പിന്തുണയും കൃത്യമായി ലഭിക്കാത്തതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. വയനാടൻ തേയിലയുടെ ഗുണമേൻമ വർധിപ്പിച്ച് സ്വന്തമായി ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കാനും ടീ ടൂറിസം പോലുള്ള ബദൽ വരുമാന മാർഗങ്ങൾ തോട്ടങ്ങളുമായി ബന്ധപ്പെടുത്തി വികസിപ്പിക്കാനും സാധിച്ചാൽ മാത്രമേ ഈ തകർച്ചയിൽ നിന്ന് തേയില മേഖലയ്ക്ക് തിരിച്ചുവരാൻ സാധിക്കൂ എന്നാണ് അച്ചൂരിലെയും ആറാം മൈലിലെയും തേയില കർഷകർ പറയുന്നത്.