ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങൾ പാചകവാതക ഇറക്കുമതിയിലെ പ്രതിസന്ധികൾ വ്യക്തമാക്കിയതിനെ തുടർന്ന് ആഭ്യന്തര വിതരണത്തിന് ഒരു കരുതൽ ശേഖരം കെട്ടിപ്പടുക്കുന്നതിനായി സർക്കാർ ചരിത്രത്തിൽ ആദ്യമായി പൊതു-സ്വകാര്യ മേഖലയിലെ ഓരോ റിഫൈനറികൾക്കും അപ്സ്ട്രീം കന്പനികൾക്കും പരമാവധി പാചകവാതക ഉത്പാദന ലക്ഷ്യങ്ങൾ നിശ്ചയിച്ചു നൽകി.
ഓഗസ്റ്റ് 13-ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം 21 റിഫൈനറികൾക്കും അപ്സ്ട്രീം കന്പനികൾക്കും പരമാവധി പാചകവാതക ഉത്പാദന തോത് നിർണയിച്ചു നൽകി. പ്രതിദിനം ആകെ 63,810 ടണ്‍ ഉത്പാദനശേഷിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പാചകവാതക ക്ഷാമമോ വിതരണത്തിൽ തടസങ്ങളോ ഉണ്ടാകുന്പോഴെല്ലാം ഈ ഉത്പാദന ലക്ഷ്യങ്ങൾ പ്രാബല്യത്തിൽ വരും.
റിലയൻസിന് ഉയർന്ന ലക്ഷ്യം
പ്ലാൻ ചെയ്ത ഉത്പാദനത്തിന്റെ പ്രധാന പങ്കും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പഴയ റിഫൈനറിയിൽ നിന്നാണ് നിശ്ചയിച്ചിട്ടുള്ളത്. ഇവർ പ്രതിദിനം 18,000 ടണ്‍ വരെ എൽപിജി ഉത്പാദിപ്പിക്കേണ്ടി വരും.
പൊതുമേഖലാ എണ്ണക്കന്പനികളുടെ ഉടമസ്ഥതയിലുള്ളതും പ്രവർത്തിപ്പിക്കുന്നതുമായ 18 റിഫൈനറികളോട് പ്രതിദിനം ആകെ 31,470 ടണ്‍ വീതം ഉത്പാദിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
എൽപിജി ഇറക്കുമതിയിൽ അമിതാശ്രയത്വം
2025-26 സാന്പത്തിക വർഷത്തിൽ ഇന്ത്യ 3.32 കോടി (33.2 മില്യണ്‍) ടണ്‍ എൽപിജി ഉപയോഗിച്ചു. (പ്രതിദിനം ഏകദേശം 91,000 ടണ്‍). ഇതിൽ 1.31 കോടി (13.1 മില്യണ്‍) ടണ്‍ പ്രതിവർഷം പ്രാദേശികമായി ഉത്പാദിപ്പിച്ചപ്പോൾ (പ്രതിദിനം ഏകദേശം 35,900 ടണ്‍), ബാക്കി വരുന്ന 2.13 കോടി (21.3 മില്യണ്‍) ടണ്‍ (പ്രതിദിനം ഏകദേശം 58,400 ടണ്‍) ഇറക്കുമതി ചെയ്യുകയായിരുന്നു.രാജ്യത്തിന്റെ ആവശ്യകതയുടെ 64 ശതമാനത്തിലധികവും ഇറക്കുമതിയെ ആശ്രയിരിക്കുകയായിരുന്നു.
സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയുടെ 90 ശതമാനവും കടന്നുപോകുന്ന കടൽപ്പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ യുദ്ധത്തെത്തുടർന്ന് അടഞ്ഞുപോയതോടെയാണ് ഈ അമിതാശ്രയത്വം വലിയൊരു പ്രതിസന്ധിയായത്.
പുതിയ നിയമങ്ങൾ അനുസരിച്ച് എൽപിജി സംഭരിക്കാനും വിതരണം ചെയ്യാനും കൊണ്ടുപോകാനുമുള്ള തക്കതായ അടിസ്ഥാന സൗകര്യങ്ങൾ റിഫൈനറികളും അപ്സ്ട്രീം കന്പനികളും ഉറപ്പാക്കേണ്ടതുണ്ട്. കൂടാതെ ഉത്പാദനം വർധിപ്പിക്കുന്നതിനായി സാങ്കേതികമായും സാന്പത്തികമായും സാധ്യമായ എല്ലാ നടപടികളും അവർ കൈക്കൊള്ളുകയും വേണം.