ന്യൂഡൽഹി: പത്തു സംസ്ഥാനങ്ങളിലെ 37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാനദിനം ഇന്നലെ അവസാനിച്ചപ്പോൾ തെരഞ്ഞെടുപ്പ് ഗോദയിൽ മാറ്റുരയ്ക്കാൻ പ്രമുഖരുടെ പേരുകളുമുണ്ടെന്ന് തെളിഞ്ഞു.
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും പുറമെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി, എൻസിപി (എസ്പി) തലവൻ ശരദ് പവാർ, ഡിഎംകെ നേതാവ് തിരുച്ചി ശിവ, കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ എന്നിവരും രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രമുഖരിൽ ഉൾപ്പെടുന്നു.
മഹാരാഷ്ട്ര, ഒഡീഷ, തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസാം, ബിഹാർ, ഛത്തീസ്ഗഡ്, ഹരിയാന, ഹിമാചൽ പ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 16നാണ് നടക്കുക. തെരഞ്ഞെടുപ്പ് നടക്കുന്ന 37 സീറ്റുകളിൽ 12 എണ്ണം ഭരണമുന്നണിയായ എൻഡിഎക്കും ശേഷിക്കുന്നത് പ്രതിപക്ഷ കക്ഷികൾക്കുമാണ്. എന്നാൽ ഈ സംസ്ഥാനങ്ങളിൽ ഒടുവിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കിയതിനാൽ രാജ്യസഭയിൽ എൻഡിഎ സീറ്റെണ്ണം വർധിപ്പിക്കുമെന്ന കാര്യം തീർച്ചയാണ്. 37 സീറ്റിൽ 21 എങ്കിലും എൻഡിഎ നേടിയേക്കാമെന്നാണു വിലയിരുത്തൽ.
തമിഴ്നാട്ടിൽ രാജ്യസഭാ സീറ്റിനെച്ചൊല്ലി ഡിഎംകെയും കോണ്‍ഗ്രസും തമ്മിൽ തർക്കം മുറുകിയിരുന്നെങ്കിലും കോണ്‍ഗ്രസിന് ഒരു സീറ്റ് വിട്ടുനൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയെന്ന് കരുതപ്പെടുന്ന ക്രിസ്റ്റഫർ തിലകാണ് ഇവിടെ കോണ്‍ഗ്രസിന്റെ സ്ഥാനാർഥി. രാജ്യസഭാംഗത്വം ഏപ്രിലിൽ അവസാനിക്കുന്ന ഡിഎംകെ നേതാവ് തിരുച്ചി ശിവ വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.
മഹാരാഷ്ട്രയിലെ പ്രതിപക്ഷ മുന്നണിയായ മഹാ വികാസ് അഘാഡി (എംവിഎ) കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അതീവ ദുർബലരായെങ്കിലും സംസ്ഥാനത്തുനിന്ന് ഒരാളെയെങ്കിലും ഉപരിസഭയിലേക്കെത്തിക്കാമെന്നാണ് കണക്കുകൂട്ടുന്നത്. ആ ഒരു പേര് ആരായിരിക്കണമെന്നതിൽ മുന്നണിക്കുള്ളിലെ പ്രബല പാർട്ടികൾ തമ്മിൽ പോരുണ്ടായിരുന്നെങ്കിലും അനിഷേധ്യനായ ശരദ് പവാർ എന്ന മുതിർന്ന നേതാവിലേക്കുതന്നെ കക്ഷിനേതാക്കളുടെ സമവായം എത്തിച്ചേരുകയായിരുന്നു. അതിനിടെ എൻസിപി (ശരദ്) വിഭാഗത്തിന്റെ എതിർപാളയമായ എൻസിപി (അജിത്) വിഭാഗത്തിൽനിന്ന് അജിത് പവാറിന്റെ മകൻ പാർഥ് പവാറും രാജ്യസഭയിലേക്ക് മത്സരിക്കുന്നുണ്ട്.