ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷനേതാവിനു സംസാരിക്കാൻ അനുമതി നൽകിയില്ലെങ്കിൽ പ്രധാനമന്ത്രിയെ സഭയിൽ പ്രസംഗിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലുറച്ച് പ്രതിപക്ഷ എംപിമാർ. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ഇന്നലെ വൈകുന്നേരം അഞ്ചിനു നിശ്ചയിച്ചിരുന്നെങ്കിലും പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തെത്തുടർന്ന് പ്രധാനമന്ത്രി സഭയിലെത്തിയില്ല. പ്രതിപക്ഷവുമായി സമവായത്തിലെത്തിയാൽ അദ്ദേഹത്തിന്റെ നന്ദിപ്രസംഗം ഇന്നുണ്ടായേക്കും. കഴിഞ്ഞ രണ്ടു ദിവസമായി ലോക്സഭയിൽ തുടരുന്ന പ്രതിഷേധം ഇന്നലെ പ്രധാനമന്ത്രിയുടെ ലോക്സഭയിലെ ഇരിപ്പിടം വരെയെത്തി.
കോണ്ഗ്രസ് വനിതാ എംപിമാരായ വർഷ ഗെയ്ക്വാദ്, ആർ. സുധ, പ്രതിഭ ധാനോർക്കർ, ജ്യോതിമണി തുടങ്ങിയവർ ‘നിങ്ങൾക്ക് എന്താണോ തോന്നുന്നത് അതു ചെയ്യുക’ (ഡൂ വാട്ട് യു തിങ്ക് അപ്രോപ്രിയേറ്റ്) എന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ ബാനർ പിടിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഇരിപ്പിടം വളഞ്ഞു. ചൈനീസ് ആക്രമണം അറിയിച്ചപ്പോൾ പ്രധാനമന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നുവെന്ന കരസേന മുൻ മേധാവിയുടെ ഓർമക്കുറിപ്പിലെ വാചകമാണ് ബാനറിൽ അംഗങ്ങൾ പ്രദർശിപ്പിച്ചത്. മോദി പ്രസംഗിക്കാനെത്തിയാൽ അദ്ദേഹത്തിന്റെ മുഖം മറയ്ക്കുന്ന തരത്തിലാണ് വനിതാ എംപിമാർ ബാനറുമായി അണിനിരന്നത്. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതിനാൽ പ്രധാനമന്ത്രി സഭയിലേക്കെത്തിയില്ല. വനിതാ എംപിമാരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര സുരക്ഷാവീഴ്ചയാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി.
രാവിലെ 11ന് സഭ സമ്മേളിച്ചപ്പോൾത്തന്നെ ബഹളത്തെത്തുടർന്ന് സ്പീക്കർ ഓം ബിർള ഉച്ചയ്ക്ക് 12 വരെ സഭാ നടപടികൾ നിർത്തിവച്ചു. പിന്നീട് ചേർന്നപ്പോൾ ഇന്ത്യ-അമേരിക്ക വ്യാപാര കരാർ സംബന്ധിച്ച് വാണിജ്യമന്ത്രി പിയൂഷ് ഗോയൽ വിശദീകരണം നൽകി. അപ്പോഴും പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുന്നുണ്ടായിരുന്നു. മോദിയെയും രാജ്നാഥ് സിംഗിനെയും പരിഹസിച്ചുകൊണ്ടുള്ള ബാനർ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു ബഹളം. ബഹളത്തെത്തുടർന്ന് രണ്ടാമതും നിർത്തിവച്ച സഭ ഉച്ചകഴിഞ്ഞു രണ്ടിന് വീണ്ടും ചേർന്നപ്പോൾ ബിജെപി അംഗം നിഷികാന്ത് ദുബെ മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റുവിനെയും ഇന്ദിരാഗാന്ധിയെയും കുറ്റപ്പെടുത്തിക്കൊണ്ടുള്ള പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും ഉദ്ധരിക്കുകയും ചെയ്തത് സഭ കൂടുതൽ സംഘർഷഭരിതമാക്കി.
സ്പീക്കറുടെ ചെയറിലുണ്ടായിരുന്നു കൃഷ്ണ പ്രസാദ് ടെന്നട്ടി പ്രസംഗം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും മൈക്ക് ഓഫ് ചെയ്യാതിരുന്നത് പ്രതിപക്ഷാംഗങ്ങളെ കൂടുതൽ ചൊടിപ്പിച്ചു. രാഹുൽ ഗാന്ധി പുസ്തകത്തെ ഉദ്ധരിക്കുന്പോൾ സഭാചട്ടം ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി മൈക്ക് ഓഫ് ചെയ്യുന്ന സ്പീക്കർ ഇരട്ടത്താപ്പാണു കാണിക്കുന്നതെന്ന് പ്രതിപക്ഷം പിന്നീട് ആരോപിച്ചു.
ചട്ടം ലംഘിച്ച് ലോക്സഭയിൽ പുസ്തകം പ്രദർശിപ്പിച്ച ദുബെയെ സസ്പെൻഡ് ചെയ്യണമെന്ന് പ്രതിപക്ഷം സ്പീക്കറുടെ ചേംബറിലെത്തി ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് രാഹുലിന്റെ പ്രസംഗം പൂർത്തിയാക്കാതെ പ്രധാനമന്ത്രിയെ ലോക്സഭയിൽ സംസാരിക്കാൻ അനുവദിക്കില്ലെന്ന തീരുമാനത്തിലേക്ക് പ്രതിപക്ഷമെത്തിയത്. ഇരുകൂട്ടരും സമവായത്തിലെത്തിയില്ലെങ്കിൽ വരും ദിവസവും ലോക്സഭ കൂടുതൽ സംഘർഷഭരിതമാകും.
മുൻ സൈനികമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തെ ഉദ്ധരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വരുത്തിയ വീഴ്ച പാർലമെന്റിൽ ചൂണ്ടിക്കാട്ടാൻ രാഹുലിനെ അനുവദിക്കാത്തതാണു സംഭവവികാസങ്ങൾക്കു കാരണം.