കൊച്ചി: പെരുമ്പാവൂരില്‍ നിന്നും 18 കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ ദമ്പതികളുടെ ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷണത്തിൽ. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വൈപ്പിന്‍ ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി ആയുഷ് (39), ഭാര്യ അനിക (30) എന്നിവരാണ് വ്യാഴാഴ്ച പെരുമ്പാവൂര്‍ പോലീസിന്റെ കസ്റ്റഡിയിലായത്. ഇവരെ പോലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
വലിയ ലഹരി മാഫിയയുടെ കണ്ണികളാണ് ഇവർ എന്നാണ് വിവരം. സമൂഹത്തിലെ ഉന്നതരുമായി ഇവർക്ക് ബന്ധമുണ്ടെന്നും സൂചനയുണ്ട്. പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ പോലീസ് നിരീക്ഷിച്ചു വരികയാണ്. ഈ ശൃംഖലയിലെ പ്രധാന കണ്ണിയെക്കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
റിമാൻഡിലുള്ള പ്രതികളെ ഏറ്റവും അടുത്ത ദിവസം തന്നെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ പോലീസ് നൽകും. സമീപകാലത്ത് കേരളത്തിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. പെരുമ്പാവൂര്‍ മാറമ്പള്ളിയില്‍ വച്ച് ആയുഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ തടഞ്ഞ് നടത്തിയ പരിശോധനയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവ് കണ്ടെത്തുകയും തുടര്‍ന്ന് ഇയാളുടെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ 16 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടുകയുമായിരുന്നു.