തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിലെ കരാർ നിയമനങ്ങളിൽ വൻതോതിൽ അഴിമതിയും പിൻവാതിൽ നിയമനവും നടക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. നിയമനങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും ചില ഡിവൈഎഫ്ഐ നേതാക്കൾക്കും പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കൃത്യമായ മാനദണ്ഡങ്ങളോ യോഗ്യതയോ ഇല്ലാത്ത സിപിഎം അനുകൂലികളെ പിആർഡിയിലെ വിവിധ തസ്തികകളിൽ തിരുകിക്കയറ്റുകയാണ്. ഇതിനായി പ്രത്യേക ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നേരിട്ടുള്ള നിർദേശപ്രകാരമാണ് ലിസ്റ്റുകൾ തയ്യാറാക്കുന്നത്. ഡിവൈഎഫ്ഐയിലെ പ്രമുഖ നേതാക്കൾ ഈ ലിസ്റ്റുകൾ നൽകുന്നതിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ പിഎസ്സി ലിസ്റ്റിൽ കാത്തിരിക്കുമ്പോഴാണ് സ്വന്തക്കാരെ പിൻവാതിലിലൂടെ നിയമിക്കുന്നത്. ഇത് അർഹരായ ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിആർഡിയിൽ കഴിഞ്ഞ കുറച്ചു കാലമായി നടന്ന എല്ലാ കരാർ നിയമനങ്ങളെക്കുറിച്ചും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.