കായംകുളം: സ്വകാര്യബസ് സ്റ്റാൻഡിൽ ശൗചാലയം നിർമിക്കാൻ നടപടിയായി. നഗരസഭയാണ് പൊതു ശൗചാലയം നിർമിക്കുന്നത്. ഇതിന്റെ നിർമാണോദ്ഘാടനം നഗരസഭാ ചെയർമാൻ ശരത് ലാൽ ബല്ലാരി നിർവഹിച്ചു. 14 ലക്ഷം രൂപ വിനിയോഗിച്ചാണ് ശൗചാലയം നിർമിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ശൗചാലയത്തിന്റെ പ്രവർത്തനം നിശ്ചലമായതിനാൽ യാത്രക്കാർക്ക് ഏറെ ദുരിതം അനുഭവിക്കേണ്ടി വന്നിരുന്നു. ആറുമാസത്തിനകം നിർമാണം പൂർത്തീകരിച്ച് യാത്രക്കാർക്ക് സമർപ്പിക്കാനാണ് നഗരസഭ തീരുമാനം.
കായംകുളത്തെ സ്വകാര്യ ബസ് സ്റ്റാൻഡിൽനിന്ന് നൂറോളം ബസുകൾ സർവീസ് നടത്തുന്നുണ്ട്. ആയിരക്കണക്കിന് യാത്രക്കാരാണ് ദിവസവും നഗരത്തിൽ വന്നുപോകുന്നത്. യാത്രക്കാർക്കും ജീവനക്കാർക്കും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ ബസ് സ്റ്റാൻഡിലെ ശൗചാലയം മാത്രമാണ് ആശ്രയം.