തിരുവനന്തപുരം: ശബരിമല തീർഥാടനത്തിനു മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തേണ്ടുന്ന മുന്നൊരുക്ക പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭക്തർക്കായി പന്പയിലും നിലയ്ക്കലിലും മറ്റും ഒരുക്കേണ്ടുന്ന ഇടത്താവളങ്ങൾ അടക്കം ഭക്തർക്കും ഉദ്യോഗസ്ഥർക്കും ഒരുക്കേണ്ടുന്ന നിർമാണ പ്രവൃത്തി പൂർത്തിയാക്കാത്ത ദേവസ്വം മരാമത്തിന്റെ പ്രവർത്തനങ്ങളിലാണ് എതിർപ്പ് അറിയിച്ചത്.
ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടനത്തിനു മുന്നോടിയായുള്ള അവലോകന യോഗത്തിലാണ് അടിസ്ഥാന സൗകര്യങ്ങൾ തീർഥാടനത്തിനു മുൻപുതന്നെ പൂർത്തിയാക്കാൻ നിർദേശിച്ചത്. ബന്ധപ്പെട്ടവർക്ക് ഇതു പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റ് ഏജൻസികൾക്ക് ഇത്തരം ചുമതല കൈമാറുമെന്നു മുഖ്യമന്ത്രി ഓർമപ്പെടുത്തി.
ഇടത്താവള നിർമാണം വേഗത്തിൽ പൂർത്തിയാക്കണം. ടോയ്ലെറ്റ് ശുചിത്വം, പരിസരശുചിത്വം, വെള്ളം തുടങ്ങിയവ ഉറപ്പാക്കണം. പാർക്കിംഗ് ഗ്രൗണ്ട് കാടുമൂടി കിടക്കുന്ന അവസ്ഥ ഉണ്ടാകരുത്. പൊലിസ്, ആരോഗ്യ പ്രവർത്തകർ ഉൾപ്പടെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് ശബരിമലയിൽ തങ്ങാനാവശ്യമായ സൗകര്യങ്ങൾ ദേവസ്വം ബോർഡ് ഉറപ്പാക്കണം. ഭക്തർക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ പൊലിസ് ബാരിക്കേഡുകൾ സ്ഥാപിക്കരുതെന്നും മുഖ്യമന്ത്രി നിർദേശം നൽകി.
ശബരിമല തീർഥാടനം തുടങ്ങിയ ശേഷവും മുന്നൊരുക്ക പ്രവൃത്തികൾ തുടരുന്ന സാഹചര്യം ഇത്തവണ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി കർശന നിർദേശം നൽകി. ഭക്തർക്ക് ആവശ്യമായ സൗകര്യവും സുരക്ഷയും ഒരുക്കുന്നതിൽ ഒരു വീഴ്ചയും വരുത്തരുത്. സന്നിധാനത്ത് എല്ലാ വകുപ്പുകളുടെയും സംയുക്ത കണ്ട്രോൾ റൂം സ്ഥാപിക്കണം. പന്പ, ശബരിമല, ഇടത്താവളം എന്നിവിടങ്ങളിൽ ശുചീകരണയജ്ഞം നടത്തണം. പന്പയിൽ അടിഞ്ഞുകൂടുന്ന വസ്ത്രങ്ങൾ അപ്പപ്പോൾ നീക്കണം. പ്രസാദവിതരണത്തിന് ആവശ്യമായ സാധനസാമഗ്രികളുടെ ലഭ്യത ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മന്ത്രിമാരായ കെ.മുരളീധരൻ, കെ.എം. ഷാജി, പി.കെ. ബഷീർ, സി.പി. ജോണ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഡിജിപി റവാഡ ചന്ദ്രശേഖർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ എന്നിവർ പങ്കെടുത്തു.