പുതുക്കോട്ടൈ: തമിഴ്നാട്ടിലെ പുതുക്കോട്ടൈയിൽ ഒമ്പത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ 17-കാരനായ പ്രായപൂർത്തിയാകാത്ത ആൺകുട്ടി അറസ്റ്റിൽ. പുതുക്കോട്ടൈ കരംഭക്കുടിക്ക് സമീപമുള്ള കരുക്കാകുറിച്ചി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ക്രൂരസംഭവം നടന്നത്. പ്രതിക്കെതിരെ പോക്സോ വകുപ്പും കൊലക്കുറ്റവും ചുമത്തി പോലീസ് കേസെടുത്തു.
നാലാം ക്ലാസ് വിദ്യാർത്ഥിയായ ഒമ്പതുവയസ്സുകാരനെ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് വീടിന് സമീപത്ത് നിന്നും കാണാതായത്. കൂട്ടുകാരോടൊപ്പം കളിക്കാൻ പോയ കുട്ടി രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് 100 മീറ്റർ അകലെയുള്ള ഒരു കുളത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. കുട്ടിയുടെ മുഖത്തും കഴുത്തിലും പരിക്കേറ്റ പാടുകളുണ്ടായിരുന്നു.
തുടർന്ന് ആലങ്കുടി ഡിഎസ്.പി മനോഹരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വൈകുന്നേരം കുട്ടിയോടൊപ്പം കളിച്ചുകൊണ്ടിരുന്ന മറ്റ് കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് അതേ പ്രദേശവാസിയായ 17-കാരൻ കുട്ടിയെ കൂട്ടിക്കൊണ്ടുപോയ വിവരമറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.
കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി എതിർക്കുകയും ഓടി രക്ഷപ്പെടാൻ നോക്കുകയും ചെയ്തു. ഇതോടെ ഭയന്നുപോയ പ്രതി കയ്യിലുണ്ടായിരുന്ന തുണികൊണ്ട് കുട്ടിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രായപൂർത്തിയാകാത്ത പ്രതിയെ തിങ്കളാഴ്ച രാവിലെ ജുവനൈൽ ഹോമിലേക്ക് മാറ്റി.