ചമ്പക്കുളം: കുട്ടനാട്ടിൽ പുഞ്ചകൃഷി ചെയ്യുന്ന പാടശേഖരങ്ങളിൽ തണ്ടുതുരപ്പൻ (കുട്ടൻ കുത്ത് )ആക്രമണം രൂക്ഷം. വിതച്ച് 30 ദിവസം വരെ പ്രായമായ നെൽച്ചെടികളിലാണ് ഇത് രൂക്ഷമായി കണ്ടുവരുന്നത്.
യഥാസമയം കീടനാശിനി പ്രയോഗം നടത്തി രണ്ടാഴ്ച കഴിഞ്ഞിട്ടും കീടബാധ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല. നെടുമുടി കൃഷിഭവന് കീഴിലുള്ള മണപ്രാ തെക്ക് പാടശേഖരത്തിൽ കൃഷിയിറക്കിയിട്ട് 47 ദിവസമായി. 30 ദിവസമായപ്പോൾ ഉണ്ടായ തണ്ടുതുരപ്പൻ ആക്രമണം ഇപ്പോഴും പൂർണമായി മാറിയിട്ടില്ല.
നെൽച്ചെടികളുടെ തണ്ട് തുരന്ന് കയറുന്ന പ്രാണിവർഗത്തിൽപെട്ട കീടങ്ങളുടെ ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. തണ്ട് തുരന്ന് അകത്തു കയറി ചെടിയുടെ പുതിയ നാമ്പുകളെ ആക്രമിക്കുന്നതുമൂലം ചെടികൾ സമൂലം നശിച്ച് പോകുകയാണ്. യഥാസമയം കണ്ടെത്താനും പ്രതിരോധപ്രവർത്തനം നടത്താനും സാധിച്ചെങ്കിൽ മാത്രമേ കുറച്ചെങ്കിലും ചെടിയുടെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയൂ.
നെൽച്ചെടിയുടെ യൗവനകാലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 25-50 ദിവസങ്ങളിൽ ചെടിക്കുണ്ടാകുന്ന ഈ കീടബാധ ഉത്പാദനത്തെ സാരമായി ബാധിക്കും. കർഷകർ കൃഷി ഉദ്യോഗസ്ഥരുടെ നിർദേശാനുസരണം കീടനാശിനികൾ ഉപയോഗിക്കുന്നുണ്ടെങ്കിലും കീടങ്ങളെ പൂർണമായി തുരത്താൻ കഴിഞ്ഞിട്ടില്ല. കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും പുഞ്ചകൃഷി ചെയ്യുന്ന പല പാടശേഖരങ്ങളിലും കീടബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വെള്ളപ്പൊക്ക കെടുതികൾ മൂലം രണ്ടാം കൃഷി ഒഴിവാക്കി പുഞ്ച കൃഷി ചെയ്യുന്ന കുട്ടനാട്ടിലെ മിക്ക പാടശേഖരങ്ങളും വിതച്ചിട്ട് ഒരു മാസത്തിലേറെയായി. ആദ്യ വളപ്രയോഗ സമയത്ത് കീടനാശിനികൾകൂടി ഉപയോഗിച്ച നിലങ്ങളിൽ തണ്ടുതുരപ്പന്റെ ആക്രമണം കുറവാണെന്ന് കർഷകർ പറയുന്നു. ഒരേക്കറിൽ കീടനാശിനി തളിക്കാൻ 4000 രൂപയോളം ചെലവ് വരുന്നുണ്ട്.