അമൃത്സർ: അകാൽ തക്ത് സാഹിബിനെയും മറ്റ് സിഖ് മതസ്ഥാപനങ്ങളെയും ലക്ഷ്യമാക്കി സംഘടിതമായ സോഷ്യൽ മീഡിയ പ്രചാരണം നടത്തുന്നുവെന്ന ആരോപണവുമായി അകാൽ തക്ത് ജതേദാർ ഗ്യാനി കുൽദീപ് സിംഗ് ഗർഗജ് രംഗത്ത്. പഞ്ചാബ് സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന രണ്ട് ഐടി സെൽ ഓഫീസുകൾ പത്തു ദിവസത്തിനുള്ളിൽ അടച്ചുപൂട്ടണമെന്നാണ് ജതേദാർ നൽകിയിരിക്കുന്ന കർശന നിർദേശം.
അമൃത്സറിലെ സുവർണക്ഷേത്രത്തിൽ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി വിളിച്ചുചേർത്ത പന്തിക് യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്. മുഖ്യമന്ത്രി ഭഗവന്ത് മന്നുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും അകാൽ തക്ത് പാസാക്കിയ പ്രമേയങ്ങൾക്കും പിന്നാലെയാണ് ഇരുപക്ഷവും തമ്മിലുള്ള പോര് രൂക്ഷമായത്.
മൊഹാലിയിലും ചണ്ഡീഗഢിലുമായി പ്രവർത്തിക്കുന്ന രണ്ട് കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് സിഖ് മതസ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സംഘടിതമായ സോഷ്യൽ മീഡിയ പ്രചാരണം നടക്കുന്നതെന്ന് ജതേദാർ ആരോപിച്ചു. ഭരണത്തിലിരിക്കുന്ന ആം ആദ്മി പാർട്ടിയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
പത്തു ദിവസത്തിനുള്ളിൽ ഈ കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്നും, അല്ലാത്തപക്ഷം സിഖ് പന്ത് നേരിട്ട് നടപടി സ്വീകരിക്കുമെന്നും ഗർഗജ് മുന്നറിയിപ്പ് നൽകി. മതപരമായ സംഘടനകളുടെയും സിഖ് പ്രസ്ഥാനങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. മതനേതൃത്വവും സർക്കാർ സംവിധാനവും തമ്മിലുള്ള തർക്കം ഇതോടെ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.
മുഖ്യമന്ത്രി ഭഗവന്ത് മന്നുമായുള്ള തർക്കങ്ങൾ നിലനിൽക്കെ, അകാൽ തക്ത് ജതേദാറിന്റെ ഈ പരസ്യമായ വെല്ലുവിളി പഞ്ചാബ് രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പത്ത് ദിവസത്തെ കാലാവധിക്ക് ശേഷം സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.