ചണ്ഡീഗഡ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ആം ആദ്മി പാർട്ടി (എഎപി) രാജ്യസഭാ എംപിയുമായ ഹർഭജൻ സിംഗിന് നൽകി വന്നിരുന്ന സുരക്ഷ പഞ്ചാബ് പോലീസ് പിൻവലിച്ചു. അദ്ദേഹം ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് പഞ്ചാബ് സർക്കാരിന്റെ ഈ നീക്കം. എന്നാൽ, സംസ്ഥാന പോലീസ് സുരക്ഷ പിൻവലിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാർ ഹർഭജൻ സിങ്ങിന് സിആർപിഎഫ് സുരക്ഷ അനുവദിച്ചു.
പഞ്ചാബ് പോലീസിന്റെ സെക്യൂരിറ്റി വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് ഹർജന്റെ സുരക്ഷാ ചുമതലയിൽ നിന്ന് നീക്കിയത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ മാറ്റമെന്നാണ് സൂചന. ഹർഭജൻ സിംഗ് ഉടൻ തന്നെ ബിജെപിയിൽ ചേരുമെന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇതിനോട് ഹർഭജൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, എഎപി നേതൃത്വവുമായി അദ്ദേഹം അകൽച്ചയിലാണെന്നാണ് സൂചന.
സംസ്ഥാന സർക്കാർ സുരക്ഷ നീക്കിയതോടെ, സുരക്ഷാ ഭീഷണി കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന് സിആർപി.എഫ് സുരക്ഷ നൽകാൻ തീരുമാനിക്കുകയായിരുന്നു. നേരത്തെ ആം ആദ്മി പാർട്ടിയിലൂടെയാണ് ഹർഭജൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചതും രാജ്യസഭയിലെത്തിയതും. എന്നാൽ, പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് കഴിഞ്ഞ കുറച്ചു കാലമായി അദ്ദേഹം വിട്ടുനിൽക്കുകയായിരുന്നു.
രാജ്യസഭയിൽ നിന്ന് എഎപി എംപിമാർ കൂട്ടത്തോടെ ബിജെപിയിൽ ചേരുന്ന സാഹചര്യത്തിൽ ഹർഭജന്റെ നീക്കത്തെ ഏറെ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. പഞ്ചാബിലെ വിഐപി സുരക്ഷ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന ഔദ്യോഗിക വിശദീകരണം.