കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി സൗത്ത് 24 പർഗാനയിലെ ഫാൽറ്റയിൽ നാടകീയമായ പ്രതിഷേധ പ്രകടനങ്ങൾ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ഉത്തർപ്രദേശ് കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ അജയ് പാൽ ശർമ തങ്ങളെ ഭീഷണിപ്പെടുത്തുന്നു എന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി.
ഉത്തർപ്രദേശിൽ 'സിങ്കം' എന്ന പേരിൽ അറിയപ്പെടുന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് അജയ് പാൽ ശർമ. ഇതിനെതിരെയാണ് ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ സിനിമാ സ്റ്റൈലിൽ മറുപടി നൽകിയത്. "ഇത് ബംഗാളാണ്; അദ്ദേഹം സിങ്കമാണെങ്കിൽ ഞാൻ പുഷ്പയാണ്. ബിജെപി നിയോഗിച്ച ഉദ്യോഗസ്ഥരുടെ ഭീഷണിക്ക് മുൻപിൽ ഞങ്ങൾ വഴങ്ങില്ല," എന്ന് അദ്ദേഹം പറഞ്ഞു.
വോട്ടർമാരുടെ ഐഡന്റിറ്റി കാർഡുകൾ ജഹാംഗീർ ഖാന്റെ ആളുകൾ പിടിച്ചെടുക്കുന്നു എന്ന പരാതിയെത്തുടർന്നാണ് അജയ് പാൽ ശർമ അദ്ദേഹത്തിന്റെ വീട്ടിലും ഓഫീസിലും എത്തിയത്. ഇതോടെ ടിഎംസി പ്രവർത്തകർ 'ജയ് ബംഗ്ലാ' വിളികളുമായി ഉദ്യോഗസ്ഥനെ തടയുകയും പ്രതിഷേധിക്കുകയും ചെയ്തു.